| Wednesday, 16th April 2025, 12:21 pm

നാണക്കേടിലും തലയുയര്‍ത്തി രഹാനെ; തൂക്കിയടിച്ചത് വമ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ വിജയമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പോലും തിരുത്തിക്കുറിച്ച 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകമായ മുല്ലാന്‍പൂരില്‍ സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും ശ്രേയസ് അയ്യരിന്റെ പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി അംഗ്രിഷ് രഘുവംശി 28 പന്തില്‍ 37 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ക്യാപ്റ്റന്‍ രഹാനെ 17 പന്തില്‍ 17 റണ്‍സായിരുന്നു രഹാനെ നേടിയത്. ഒരു സിക്‌സും ഒരു ഫോറും ഇള്‍പ്പെടെയാണ് താരം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ യസ്വേന്ദ്ര ചഹലിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു താരം. എന്നാല്‍ വിക്കറ്റ് മിസ്സിങ്ങായ പന്ത് ഡി.ആര്‍.എസ് റിവ്യു എടുക്കാത്തതിനാല്‍ രഹാനെ മടങ്ങുകയായിരുന്നു.

എന്നിരുന്നാലും 2025 ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയാണ് താരം മടങ്ങിയത്. പവര്‍പ്ലെയില്‍ ഏറ്റവും കുറവ് പന്ത് നേരിട്ട് കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് രഹാനെ സ്വന്തമാക്കിയത്.

പവര്‍പ്ലെയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍ (പന്ത്)

അജിന്‍ക്യ രഹാനെ – 11 സിക്‌സ് (70)

ഫില്‍ സാള്‍ട്ട് – 11 സിക്‌സ് (94)

പ്രിയാന്‍ഷ് ആര്യ – 11 സിക്‌സ് (74)

മിച്ചല്‍ സ്റ്റാര്‍ക്ക് – 11 സിക്‌സ് (99)

പഞ്ചാബ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മാജിക്കല്‍ സ്‌പെല്ലാണ് ലോ സ്‌കോറിങ് മത്സരത്തില്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്. 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ താരമാകാനും ചഹലിന് സാധിച്ചിരുന്നു. ഏഴ് എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്.

ചഹലിന് പുറമെ മാര്‍ക്കോ യാന്‍സന്‍ മിന്നും പ്രകടനമാണ് നടത്തിയത്. 3.1 ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 5.37 എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്. അര്‍ഷ്ദീപ് സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവിയര്‍ ബര്‍ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയാണ്. സുനില്‍ നരെയ്ന്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അന്റിച്ച് നോര്‍ക്യ വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2025: Ajinkya Rahane In Record Achievement In IPL

We use cookies to give you the best possible experience. Learn more