| Monday, 2nd June 2025, 7:24 pm

അവന്റെ സിക്‌സറുകള്‍ കാണാന്‍ എന്തൊരു ഭംഗിയായിരുന്നു, ശ്രേയസ് നിന്നെ സല്യൂട്ട് ചെയ്യുന്നു; പ്രശംസയുമായി ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.

കടുത്ത സമ്മര്‍ദത്തെ അതിജീവിച്ചാണ് ശ്രേയസ് ടീമിനെ ഫൈനലിലേക്ക് നയിച്ചത്. ജോഷ് ഇംഗ്ലിസിനും നേഹല്‍ വധേരയ്ക്കുമൊപ്പം നിര്‍ണായക കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ താരം തന്റെ ഹാര്‍ഡ് ഹിറ്റിങ് കപ്പാസിറ്റിയിലൂടെയാണ് മത്സരം വിജയിപ്പിച്ചത്.

ഇപ്പോള്‍ ശ്രേയസ് അയ്യരിനെ പ്രശംസിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവും റോയല്‍ ചലഞ്ചേഴ്‌സ് ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സ്. കളിക്കളത്തില്‍ ശാന്തനായാണ് ശ്രേയസ് അയ്യര്‍ തുടര്‍ന്നതെന്നും താരം ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

‘അവന്‍ എല്ലാ തരത്തിലുള്ള പ്രശംസയും അര്‍ഹിക്കുന്നു. ഇതൊരു ഡു ഓര്‍ ഡൈ മത്സരമായിട്ടും സമ്മര്‍ദങ്ങള്‍ ഏറെയുണ്ടായിട്ടും എല്ലാ സാധ്യതകളും എതിരായിരുന്നിട്ടും അവന്‍ ശാന്തനായി എല്ലാത്തിനേയും നേരിട്ടു.

അവന്റെ ഓരോ സിക്‌സറുകളും കാണാന്‍ തന്നെ എന്തൊരു ഭംഗിയായിരുന്നു. അവന്റെ തലയെപ്പോഴും ഉയര്‍ന്നുതന്നെയായിരുന്നു. പന്തിനെ നേരിടുന്നതിനുള്ള അവന്റെ പൊസിഷനുകളെല്ലാം തന്നെ പെര്‍ഫെക്ടായിരുന്നു.

അവന്‍ ശാന്തനായിരുന്നു. ഒരു തലത്തിലുമുള്ള അഹങ്കാരമനോഭാവവുമില്ലാതെ അവന്‍ സമചിത്തതയോടെ ബാറ്റ് ചെയ്തു. ഇതാണ് അവനില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യം.

ഭാവിയില്‍ ഇവന്‍ ഒരുപാട് റണ്ണുകള്‍ നേടും. ശ്രേയസ് അയ്യര്‍, നിന്നെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. എന്തൊരു പ്രകടനം,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

മത്സരത്തില്‍ 41 പന്ത് നേരിട്ട താരം പുറത്താകാതെ 87 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ഐ.പി.എല്‍ നോക്ക്ഔട്ടുകളില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ശ്രേയസിന് സാധിച്ചു.

ഐ.പി.എല്‍ നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍

(സ്‌കോര്‍ – താരം – ടീം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

93* – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഗുജറാത്ത് ലയണ്‍സ് – ദല്‍ഹി – 2016

87* – ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് – അഹമ്മദാബാദ് – 2025

85 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്സ് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – സെഞ്ചൂറിയന്‍ – 2009

79 – കെ.എല്‍ രാഹുല്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – കൊല്‍ക്കത്ത – 2022

69 – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു – 2016

68 – രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് – ദുബായ് – 2020

മൂന്നാം തിയ്യതിയാണ് ഐ.പി.എല്‍ 2025ന്റെ കിരീടപ്പോരാട്ടം. തങ്ങളെ പരാജയപ്പെടുത്തി ആദ്യമേ ഫൈനലിന് യോഗ്യത നേടിയ റോയല്‍ ചലഞ്ചേഴ്‌സിനെയാണ് ശ്രേയസിനും സംഘത്തിനും ഫൈനലില്‍ നേരിടാനുള്ളത്. അഹമ്മദാബാദ് തന്നെയാണ് വേദി.

Content highlight:  IPL 2025: AB de Villiers praises Shreyas Iyer

We use cookies to give you the best possible experience. Learn more