മാതാപിതാക്കള്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ തൂത്തുവാരിയും തുണികഴുകിയും ലഭിക്കുന്ന ചില്ലറകളാണ് ആ കുടുംബത്തിന്റെ ഏക വരുമാന സ്‌ത്രോതസ്സ്. പലപ്പോഴും അത് തികയാതെ വന്നപ്പോള്‍ മുത്ത പെണ്‍കുട്ടിയും മാതാപിതാക്കളെ സഹായിക്കാനിറങ്ങി. രക്ഷിതാക്കള്‍ അയല്‍ വീടുകളില്‍ ജോലിക്ക് പോകുമ്പോള്‍ ആ പെണ്‍കുട്ടി പാല്‍കച്ചവടക്കാരിയുടെ വേഷമേറ്റെടുത്തു. തന്നെക്കൊണ്ടാവുന്നത് പോലെ കുടുംബത്തിന്റെ അല്ലലുകള്‍ക്ക് അറുതിവരുത്താനുള്ള ശ്രമം. സെക്കിളില്‍ ചുറ്റി സഞ്ചരിച്ച് ആവശ്യക്കാരുടെ വീടുകളില്‍ പാലെത്തിച്ച് കൊടുക്കുയായിരുന്നു അവളുടെ ജോലി. തീര്‍ത്തും ദരിദ്രമായ ആ ജീവിത സാഹചര്യങ്ങളെ കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും കീഴടക്കിയ ആ പെണ്‍കുട്ടി 10 വര്‍ഷത്തിന് ശേഷം റിയോയിലെ ഒളിമ്പിക്‌സ് ഹോക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കായി പോരിനിറങ്ങാനൊരുങ്ങുന്നു.
ചത്തീസ്ഗ്രയിലെ രാജന്‍ഡഗോണിലായിരുന്നു അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന ആ നാലംഗ കുടുംബം വളര്‍ന്നത്. അച്ഛന്‍ മോത്തിലാല്‍ യാദവും അമ്മ കാന്തി യാദവും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. മാതാപിതാക്കള്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ തൂത്തുവാരിയും തുണികഴുകിയും ലഭിക്കുന്ന ചില്ലറകളാണ് കുടുംബത്തിന്റെ ഏക വരുമാനസ്‌ത്രോതസ്സ്. പലപ്പോഴും അത് തികയാതെ വന്നപ്പോള്‍ മുത്ത പെണ്‍കുട്ടിയും മാതാപിതാക്കളെ സഹായിക്കാനിറങ്ങി. രക്ഷിതാക്കള്‍ അയല്‍ വീടുകളില്‍ ജോലിക്ക് പോകുമ്പോള്‍ ആ പെണ്‍കുട്ടി പാല്‍കച്ചവടക്കാരിയുടെ വേഷമേറ്റെടുത്തു. തന്നെക്കൊണ്ടാവുന്നത് പോലെ കുടുംബത്തിന്റെ അല്ലലുകള്‍ക്ക് അറുതിവരുത്താനുള്ള ശ്രമം. സെക്കിളില്‍ ചുറ്റി സഞ്ചരിച്ച് ആവശ്യക്കാരുടെ വീടുകളില്‍ പാലെത്തിച്ച് കൊടുക്കുയായിരുന്നു അവളുടെ ജോലി.
തീര്‍ത്തും ദരിദ്രമായ ആ ജീവിത സാഹചര്യങ്ങളെ കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും കീഴടക്കിയ ആ പെണ്‍കുട്ടി 10 വര്‍ഷത്തിന് ശേഷം റിയോയിലെ ഒളിമ്പിക്‌സ് ഹോക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കായി പോരിനിറങ്ങാനൊരുങ്ങുന്നു. ഇന്ത്യന്‍ ഒളിമ്പിക് വനിതാ ഹോക്കി ടീമിലിടം പിടിച്ച രേണുക യാദവെന്ന മിഡ് ഫീല്‍ഡറുടെ സംക്ഷിപ്ത ജീവിത കഥയാണ് മുകളില്‍ വായിച്ചത്. രാജ്യത്തെ കായികപ്രേമികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്ന ജീവിതകഥയാണ് ഇരുപത്തിരണ്ടുകാരിയായ രേണുകയുടേത്. ദാരിദ്രത്തിന്റെ ചെറുപ്പകാലത്തെ, കളിമികവും കഠിനാദ്ധ്വാനവും കൊണ്ട് വിസ്മൃതിയിലാക്കിയവള്‍. കഷ്ടപ്പാടുകളെ കയ്യില്‍ കിട്ടിയ ഹോക്കി സ്റ്റിക്കിനാല്‍ അടിച്ചകറ്റി ചിരകാലസ്വപ്‌നത്തിലേക്ക് നടന്ന് കയറിയ പെണ്‍കൊടി.
പാല്‍ക്കാരിയില്‍ നിന്ന് ഒളിമ്പ്യനിലേക്കുള്ള വളര്‍ച്ചയെ കുറിച്ചോര്‍ക്കുമ്പോള്‍ രേണുക പറയുന്നു, ജീവിതത്തിലെ അനര്‍ഘമായ നിമിഷമാണിതെന്ന്. “എന്റേതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. ഒരു ഇടത്തരം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സമീപ വീടുകളില്‍ ജോലിക്ക് പോയാണ് അച്ഛനും അമ്മയും കുടുംബം പുലര്‍ത്തിയിരുന്നത്. പാല്‍ കച്ചവടത്തിലൂടെ ഞാനും അവരെ സഹിയിച്ചിരുന്നു. ഇന്നിപ്പോ 36 വര്‍ഷത്തിന് ശേഷം രാജ്യത്തിന് ഒളിമ്പിക്‌സില്‍ കളിക്കാന്‍ അര്‍ഹത ലഭിച്ചപ്പോള്‍ ആ ടീമിലിടം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. എന്റെ സംസ്ഥാനത്ത് നിന്നുള്ള ആദ്യത്തെ ഒളിമ്പ്യന്‍. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സുവര്‍ണ്ണനിമിഷമാണ് ഇത്“.
ദേശീയ വിനോദമായ ഹോക്കിയില്‍ മൂന്നര ദശകങ്ങള്‍ക്ക് ശേഷമാണ് രാജ്യം യോഗ്യത നേടുന്നത്. ഏറ്റവുമൊടുവില്‍ 1980 ലാണ് ഇന്ത്യന്‍ വനിതാ ടീം ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. അന്ന് മെഡല്‍ പട്ടികയിലിടം നേടാന്‍ സാധിച്ചില്ലെങ്കിലും നാലാം സ്ഥാനവുമായി മികച്ച പ്രകടനം നടത്തിയാണ് തിരികെ പോന്നത്. പിന്നീട് സ്ഥിരമായി ഒളിമ്പിക്‌സിന് പുറത്തു തന്നെയായിരുന്നു നമ്മുടെ സ്ഥാനം. 2015 ല്‍ നടന്ന വേള്‍ഡ് ഹോക്കി ലീഗില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇതിനവസാനം കുറിച്ച് ടീമിന് ഒളിമ്പിക്‌സില്‍ ഇടം നേടിക്കൊടുത്തത്. രേണുകയടക്കം പതിനാറ് പേരടങ്ങുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യയുടെ ഒളിമ്പിക്‌സ് ഹോക്കി ടീം.
രേണുകയിലെ ഹോക്കി താരത്തെ കണ്ടെത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും രാജന്‍ഡോഗണിലെ സ്‌കൂള്‍തല കോച്ചായിരുന്ന ബുഷാന്‍ സാവോയ്ക്കാണ്. സ്‌കൂള്‍ പഠനകാലത്ത് തന്നെ രേണുകയിലെ കളിമികവ് തിരിച്ചറിഞ്ഞ കോച്ച് ഏഴാം ക്ലാസില്‍ വച്ച് ശിഷ്യയുടെ കയ്യില്‍ ഹോക്കി സ്റ്റിക്ക് വെച്ചു കൊടുത്തു. അഗ്രം വളഞ്ഞ ആ സ്റ്റിക്കുമായി അന്ന് തുടങ്ങിയ ചങ്ങാത്തമാണിപ്പോള്‍ 22 വര്‍ഷത്തിന് ശേഷം റിയോ ഒളിമ്പിക്‌സ് ടീമിലെത്തി നില്‍ക്കുന്നത്. തന്റെ പ്രിയ ശിഷ്യയുടെ നേട്ടത്തെ കുറിച്ച് കോച്ച് ഓര്‍ക്കുന്നതിങ്ങനെ.
“രേണുകയ്ക്ക് ഒളിമ്പിക്‌സിനുള്ള ദേശീയ ടീമിലിടം കണ്ടെത്താനായതില്‍ അതിയായ സന്തോഷമുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവള്‍ ഹോക്കി കളിക്കാനാരംഭിക്കുന്നത്. ആദ്യത്തെ ഹോക്കി സ്റ്റിക്ക് സമ്മാനിച്ചതും ഞാനായിരുന്നു. ഇന്നത്തെ നേട്ടമെല്ലാം അവളുടെ കഠിനാഗദ്ധ്വാനത്തിന്റെ പ്രതിഫലമാണ്. ദിവസവും രണ്ട് നേരമായിരുന്നു സ്‌കൂള്‍ ടീമിന്റെ പരിശീലനം. പക്ഷെ രേണുക ഒഴിവ് സമ.യം കിട്ടുമ്പോഴെല്ലാം സ്റ്റിക്കുമായി പരിശീലനത്തിനിറങ്ങുമായിരുന്നു. പുതിയത് പഠിക്കാന്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്ന മിടുക്കിയായിരുന്നു അവള്‍. അതിന്റെയൊക്കെ ഫലമാണ് പതിനാറംഗ ദേശീയ ടീമിലിടം പിടിക്കാന്‍ അവള്‍ക്ക് സാധിച്ചത്“.
പത്താം ക്ലാസ്സ് പഠനത്തിന് ശേഷം ഗ്വാളിയോറിലെ വനിതാ ഹോക്കി അക്കാദമിയിലേക്ക് സെലക്ഷന്‍ കിട്ടിയതാണ് രേണുകയുടെ ജീവിതത്തില്‍ വഴിത്തിരവായത്. തീര്‍ത്തും സൗജന്യമായി ആയിരുന്നു,
അവിടെ രേണുകയക്ക് പരിശീലനം കിട്ടിയിരുന്നത്. അവിടത്തെ മികച്ച പരിശീലനത്തോടൊപ്പം കഠിനാദ്ധ്വാനവും കൂടിയായപ്പോള്‍ രേണുകയിലെ ഹോക്കിതാരത്തിന്റെ രാശിയും തെളിഞ്ഞു. ഇന്ത്യക്കായി ആദ്യത്തെ വിളി വരുന്നത് 2 വര്‍ഷം മുമ്പാണ്, 2014 ല്‍. സ്‌ക്കോട്‌ലാന്റിലും ന്യൂസിലന്റിലും പര്യാടനം നടത്തിയ ടീമിലേക്കായിരുന്നു സെലക്ഷന്‍ കിട്ടിയത്. പിന്നാലെ ഒളിമ്പിക് യോഗ്യത കണ്ടെത്തിയ 2015 ലെ ഹോക്കി ലീഗിലെ ടീമിലും ഇടം കണ്ടെത്തി.
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ വനിതാ നിരയിലെ സ്ഥിര സാന്നിദ്ധ്യമാണ് നിലവില്‍ കേന്ദ്രറെയില്‍വേയില്‍ ടിക്കറ്റ് പരിശോധകയായ രേണുക. ടീമിലെ ഓള്‍റൗണ്ടറാണ് . കോച്ചിന്റെ നിര്‍ദ്ദേശമനുസരിച്ച് ഫുള്‍ബാക്കായും മിഡ്ഫീല്‍ഡറായും ഇതിനകം 24 തവണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മൂന്നര ദശകങ്ങള്‍ക്ക് ശേഷം ഒളിമ്പിക് ബര്‍ത്ത് നേടിയ ടീമിലിടം പിടിച്ചതോടെ രേണുകയുടെ ചിരകാല സ്വപ്നങ്ങളിലൊന്നാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ആദ്യ ഒളിമ്പിക്‌സ് അവിസ്മരണീയമാക്കാന്‍ ഛത്തിസ്ഗഡ്ഡില്‍ നിന്നുള്ള ആദ്യത്തെ ഒളിമ്പ്യനാവുമോ..? കാത്തിരിക്കാം. റിയോയില്‍ വിസില്‍ മുഴങ്ങുന്നതിനായി…