| Saturday, 13th September 2025, 6:13 pm

എഴുത്തിന് പ്രചോദനം, കഥാപാത്രങ്ങൾ പലതും ജീവിതത്തിൽ നേർപരിചയമുള്ളവരായി തോന്നി; എം.ടിയെ ഓർത്ത് കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണാടി ഇല്ലത്ത് ദാമോദരൻ എന്ന വ്യക്തിയെ കൈതപ്രം എന്ന പേരിലേക്ക് മാറ്റിയത് കാവാലമാണ്. പേരിനൊപ്പമുള്ള കൈതപ്രം നാട്ടുപേരാണ്. ശാന്തിക്കാരൻ, നാടകക്കാരൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ പല ജോലികൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും കൈതപ്രം ദാമോദരൻ എന്ന പേര് അറിയുന്നത് ഗാനരചയീതാവ് എന്ന ലേബലിലാണ്.

കൂടാതെ സംഗീത സംവിധാനം, തിരക്കഥാ രചന, സംവിധാനം എന്നിങ്ങനെയുള്ള മേഖലകളിലും അദ്ദേഹം കൈവെച്ചു. ഗാനരചന, സംഗീത സംവിധാനം എന്നിവയ്ക്ക് സംസ്ഥാനപുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് പത്മശ്രീ നൽകി രാജ്യം അദരിച്ചു. അന്നും ഇന്നും ആരാണ് കൈതപ്രത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എന്നുചോദിച്ചാൽ അദ്ദേഹത്തിന്റെ ഉത്തരം എം.ടി വാസുദേവൻ നായർ എന്നാണ്.

എം.ടിയുടെ മിക്ക രചനകളുടേയും പ്രധാനഭാഗങ്ങളെല്ലാം കൈതപ്രത്തിന് മനഃപാഠമാണ്. കുട്ടിക്കാലത്ത് കഥയെഴുത്തിനോടായിരുന്നു കൈതപ്രത്തിന് ഒരുപൊടിക്ക് ഇഷ്ടം കൂടുതൽ. തന്റെ എഴുത്തിന് പ്രചോദനമായത് എം.ടിയുടെ എഴുത്താണെന്ന് കൈതപ്രം പറഞ്ഞിട്ടുണ്ട്.

മാതമംഗലത്തെ ജ്ഞാനഭാരതി വായനശാല, കൈതപ്രം വായനശാല എന്നിവിടങ്ങളിലെല്ലാം സ്ഥിരം സന്ദർശകനായിരുന്നു എം.ടി വാസുദേവൻ നായർ. എം.ടിയുടെ മഞ്ഞ് എന്ന നോവൽ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ വായിച്ചുതീർത്തിട്ടുണ്ട് കൈതപ്രം.

MT Vasudevan nair

നോവൽ മുൻനിർത്തി നാട്ടിൽ നടന്ന ആസ്വാദന ചർച്ചയിൽ സജീവമായി സംസാരിച്ചത് ഇന്നും കൈതപ്രത്തിന്റെ ഓാർമയിലുണ്ട്.

തന്റെ അധ്യാപകനായ ബാലരാമവർമ മാഷ് നോവലിനെ വിമർശിച്ച് സംസാരിച്ചപ്പോൾ അരയും തലയും മുറുക്കി അനുകൂലവാദങ്ങൾ നിരത്തിയതും ഇന്നും അതുപോലെ കൈതപ്രം ഓർമിക്കുന്നുണ്ട്.

‘മഞ്ഞ്’ മനസിലാക്കാൻ പ്രയാസമുള്ള നോവലാണെന്നായിരുന്നു മാഷിന്റെ നിരീക്ഷണം. എന്നാൽ ആ വാദത്തെ വിട്ടുകൊടുക്കാതെ എതിർത്തുനിന്നു. ആ നോവലിനെ പറ്റി അത്രമേൽ ഉറച്ചബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

എം.ടി. കഥാപാത്രങ്ങൾ പലതും തനിക്ക് ജീവിതത്തിൽ പരിചയമുള്ളവരായിത്തോന്നിയിട്ടുണ്ടെന്ന് കൈതപ്രം പറഞ്ഞിട്ടുണ്ട്.

‘ഭ്രാന്തൻ വേലായുധനെപ്പോലൊരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു, കുടുംബത്തിലെ അമ്മാവൻമാരുടെയും ചില മുതിർന്നവരുടേയും ഇടപെടലും സംസാരവുമെല്ലാം എം.ടി. കഥാപാത്രങ്ങളുടെ ശൈലിയിലായിരുന്നു. വാസുവേട്ടന്റെ രചനകളോട് ചെറുപ്പത്തിലെ ഇഷ്ടക്കൂടുതൽ തോന്നാൽ ഇതെല്ലാം കാരണമായിരിക്കാം,’ കൈതപ്രം പറയുന്നു.

Content Highlight: Inspiration for writing; Kaithapram in memory of M.T Vasudevan Nair

We use cookies to give you the best possible experience. Learn more