| Tuesday, 5th November 2013, 11:11 am

മംഗള്‍യാന്‍ വിക്ഷേപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ചൊവ്വയെ ലക്ഷ്യമാക്കി ഇന്ത്യയുടെ മംഗള്‍യാന്‍ പര്യവേഷണപേടകം വിക്ഷേപിച്ചു.

2 മണി കഴിഞ്ഞ് 38 മിനിട്ടും 38 സെക്കന്റുകളും ആയപ്പോഴായിരുന്നു ഇന്ത്യയുടെ അഭിമാനം കുതിച്ചുയര്‍ന്നത്.

ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പി.എസ്.എല്‍.വി സി 25 മംഗള്‍യാനിനെയും വഹിച്ച് അന്തരീക്ഷത്തിലേക്കുയര്‍ന്നപ്പോള്‍ ഇന്ത്യ തന്റെ ബഹിരാകാശചരിത്രത്തില്‍ പുതിയ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു.

വിക്ഷേപണം കഴിഞ്ഞ് 40 മിനിട്ട് ആകുമ്പോള്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. അതോടെ പി.എസ്.എല്‍.വി സി 25ന്റെ ദൗത്യം അവസാനിക്കും.

പിന്നീട് നവംബര്‍ 25 വരെ ഭൂമിയെ വലംവയ്ക്കും. 282 ദിവസങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എസ്.എല്‍.വി സി 25ന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐ.എസ്.ആര്‍.ഒ ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ സജ്ജമാണ്.

കൂടാതെ ദക്ഷിണ ശാന്തസമുദ്രത്തില്‍ നങ്കൂരമിട്ടിട്ടുള്ള എസ് .സി.ഐ നളന്ദ, എസ്.സി.ഐ യമുന എന്നീ കപ്പലുകളും പേടകത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനുണ്ടാകും.

ചൊവ്വയിലേക്ക് പര്യവേക്ഷണം നടത്തുന്ന ലോകത്തിലെ ആറാമത്തെ രാജ്യമെന്ന നേട്ടം ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി. ഇത് വിജയകരമായാല്‍ ചൊവ്വാ പര്യവേക്ഷണത്തില്‍ വിജയിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകും ഇന്ത്യ.

We use cookies to give you the best possible experience. Learn more