| Tuesday, 23rd June 2026, 11:44 am

സൂപ്പര്‍ താരം പുറത്ത്; അയര്‍ലന്‍ഡ് പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി

സുദേവ് എ

അയര്‍ലാന്‍ഡിനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഢി പരിക്കേറ്റ് പരമ്പരയില്‍ നിന്നും പുറത്തായിരിക്കുകയാണ്. ക്വാഡ്രിസെപ്‌സ് പരിക്കാണ് നിതീഷ് കുമാര്‍ റെഡ്ഢിക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലാണ് താരത്തിന് പരിക്കേറ്റത്.

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ ആയിട്ടായിരുന്നു നിതീഷ് കുമാറിനെ ഇന്ത്യ പരിഗണിച്ചിരുന്നത്. അയര്‍ലാന്‍ഡ് പരമ്പരക്ക് പുറമെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കുള്ള ടീമിലും നിതീഷ് ഇടം നേടിയിരുന്നു.

ഇംഗ്ലണ്ട് പരമ്പരയും താരത്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ട്. നാല് ആഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ പകരക്കാരനെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഐ.പി.എല്‍ 2026ന്റെ അവസാന ഘട്ടത്തിലാണ് വരുണിന് പരിക്കേറ്റത്. നിലവില്‍ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സസില്‍ (സി. ഒ. ഇ) റീഹാബിലിറ്റേഷനിലാണ് താരം. പരിക്ക് മാറാനുള്ള ചികിത്സ തുടരുന്നതിനാലാണ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്.

അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും. ഇതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളും കളിക്കും. ജൂലൈ ഒന്നിനാണ് പരമ്പരക്ക് തുടക്കമാവുന്നത്.

അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

Content Highlight: Indian team big setback Nithish Kumar Reddy ruled out of Ireland T20 series

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more