| Sunday, 8th February 2026, 10:19 am

റഷ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം; ഹോളോകോസ്റ്റ് മുദ്രാവാക്യങ്ങള്‍ വിളിച്ച് പതിനഞ്ച് കാരനായ അക്രമി

നിഷാന. വി.വി

മോസ്‌ക്കോ: റഷ്യയിലെ ഉഫയിലുണ്ടായ അക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു.
ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് സംഭവം.

പതിനഞ്ചുകാരനായ അക്രമിയെ അറസ്റ്റ് ചെയ്തതായും പിടികൂടുന്നതിനിടെ പ്രതി സ്വയം കുത്തിപരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.

അറസ്റ്റിനെ എതിര്‍ത്ത പ്രതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിനിടയില്‍ പ്രതി ഹോളോകോസ്റ്റിനെക്കുറിച്ചുള്ള ദേശീയവാദ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച്ച വൈകിട്ടുണ്ടായ ആക്രമണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഉഫയില്‍ ദൗര്‍ഭാഗ്യകരമായ ഒരു ആക്രമണ സംഭവം നടന്നു. നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു,’ മോസ്‌ക്കോയിലെ ഇന്ത്യന്‍ എംബസി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികല്‍ക്ക് സഹായം നല്‍കുന്നതിനായി കസാനിലെ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉഫയിലേക്ക് പുറപ്പെട്ടതായും എംബസി അറിയിച്ചു.

ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പ്രാഥമിക ആശങ്കയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റഷ്യയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിവിധ മെഡിക്കല്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നത്.

Content Highlight: Indian student stabbed in Russia; 15-year-old attacker shouted Holocaust slogans

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more