| Monday, 5th January 2026, 4:52 pm

ഐ.പി.എല്‍ ബംഗ്ലാദേശില്‍ സംപ്രേക്ഷണം ചെയ്യില്ല; മുസ്തഫിസൂറിനെ ഒഴിവാക്കിയതില്‍ കടുത്ത നടപടി

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ബംഗ്ലാദേശില്‍ അനിശ്ചിതകാലത്തേക്ക് വിലക്ക്. ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസൂര്‍ റഹ്‌മാനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ കടുത്ത നടപടി. ഇതോടെയാണ് രാജ്യത്തെ ഐ.പി.എല്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

മുസ്തഫിസൂര്‍ റഹ്‌മാനും ബംഗ്ലാദേശ് ടീമും

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസും ഹിന്ദുത്വ വാദികളും മുസ്തഫിസുറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കാണമെന്ന് പറഞ്ഞിരുന്നു. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ മുസ്തഫിസൂറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ബി.സി.സി.ഐ ഉന്നയിച്ച കാരണങ്ങള്‍ യുക്തിസഹമല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ‘വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്‌തെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഐ.പി.എല്‍ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

അതേസമയം മുസ്തഫിസൂറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടി-20 ലോകകപ്പ് കളിക്കാന്‍ താത്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ അറിയിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും ഇന്ത്യയില്‍ നിശ്ചയിക്കപ്പെട്ട മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐ.സി.സിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ ഐ.സി.സി ലോകകപ്പിന് പുതിയ ഷെഡ്യൂള്‍ തയാറാക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Content Highlight: Indian Premier League banned indefinitely in Bangladesh

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more