| Thursday, 16th October 2025, 7:44 pm

ഗില്‍, സിറാജ്, അഭിഷേക്; മറ്റാര്‍ക്കുമില്ലാത്ത ഹാട്രിക്ക് തിളക്കത്തില്‍ വീണ്ടും ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡില്‍ വീണ്ടും ഹാട്രിക്ക് അടിച്ച് ഇന്ത്യ. ഇന്ന് (ഒക്ടോബര്‍ 16) വൈകുന്നേരം സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരവും ഓപ്പണറുമായ അഭിഷേക് ശര്‍മയാണ് പുരുഷ വിഭാഗത്തില്‍ ഈ അവാര്‍ഡിനര്‍ഹനായത്. ഇതോടെയാണ് ഇന്ത്യ ഈ നേട്ടത്തില്‍ ഹാട്രിക്ക് അടിച്ചത്.

സെപ്റ്റംബറിന് പുറമെ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. ജൂലൈയില്‍ ടെസ്റ്റ് നായകനായ ശുഭ്മന്‍ ഗില്ലിനായിരുന്നു ഈ അവാര്‍ഡ്.

അടുത്ത മാസം മുഹമ്മദ് സിറാജും ആ മാസത്തെ ഐ.സി.സി താരമായി. ഇതോടെ തുടര്‍ച്ചയായി ഈ അവാര്‍ഡ് നേട്ടത്തില്‍ വീണ്ടും ഹാട്രിക്ക് അടിച്ചിരിക്കുകയാണ് ഇന്ത്യ.

2021ലാണ് ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് ആരംഭിക്കുന്നത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്.

മുമ്പ് 2021ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്ലെയര്‍ ഓഫ് ദി മന്തായിരുന്നു. റിഷബ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു ഈ മാസങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.

ഇന്ത്യയല്ലാതെ, പുരുഷ വിഭാഗത്തില്‍ ഒരു ടീമും ഇത്തരമൊരു ഹാട്രിക്ക് സ്വന്തമാക്കിയിട്ടില്ല. എന്നാല്‍, വനിതകളില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായി മൂന്ന് മാസം ഈ അവാര്‍ഡില്‍ മുത്തമിട്ടിരുന്നു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബെത്ത് മൂണി, അലന കിങ്, ജോര്‍ജിയ വോള്‍ എന്നിവര്‍ സ്വന്തമാക്കിയപ്പോഴായിരുന്നു ഇത്.

Content Highlight: Indian players bagged ICC player of month in consecutive three months again

We use cookies to give you the best possible experience. Learn more