| Sunday, 19th July 2026, 8:53 pm

നാണക്കേടിന്റെ ചരിത്രത്തില്‍ മൂന്നാമന്‍; ഗുര്‍ണൂര്‍ ബ്രാറിനെ തൂഫാനാക്കി ത്രീ ലയണ്‍സ്

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സിന്റെ മികച്ച റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയാനെത്തിയ ഗുര്‍ണൂര്‍ ബ്രാറിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. 10 ഓവര്‍ എറിഞ്ഞ് 97 റണ്‍സാണ് താരം വഴങ്ങിയത്. 9.70 എന്ന എക്കോണമിയിലാണ് താരം ബോള്‍ എറിഞ്ഞത്. ഇതോടെ ഒരു മോശം റെക്കോഡും ബ്രാറിന്റെ തലയില്‍ പതിച്ചിരിക്കുകയാണ്. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ബ്രാര്‍. ഈ മോശം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്.

ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം, എതിരാളി, റണ്‍സ്, വേദി, വര്‍ഷം എന്ന ക്രമത്തില്‍)

ഭുവനേശ്വര്‍ കുമാര്‍ – സൗത്ത് ആഫ്രിക്ക – 106 – വാംഖഡെ – 2015

വിനയ് കുമാര്‍ – ഓസ്‌ട്രേലിയ – 102 – ബെംഗളൂരു – 2013

ഗുര്‍ണൂര്‍ ബ്രാര്‍ – ഇംഗ്ലണ്ട് – 97 – ലോര്‍ഡ്‌സ് – 2026*

ഭുവനേശ്വര്‍ കുമാര്‍ – ന്യൂസിലാന്‍ഡ് – 92 – കാണ്‍പൂര്‍ – 2017

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് 135 പന്തില്‍ നിന്ന് 141 റണ്‍സാണ് താരം നേടിയത്. 18 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപൊളിച്ചാണ് ഡക്കറ്റ് ലോര്‍ഡ്‌സില്‍ വമ്പന്‍ സ്‌കോര്‍ നേടിയത്.

ഓപ്പണര്‍ ജേക്കബ് ബേഥല്‍ 93 പന്തില്‍ 91 റണ്‍സ് നേടി മികവ് പുലര്‍ത്തി. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 192 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 14 റണ്‍സിന് പുറത്തായെങ്കിലും 48 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സ് നേടി മിന്നും പ്രകടനമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. മാത്രമല്ല ഒരുവശത്ത് 13 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടി ജോസ് ബട്‌ലറും തിളങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ബോള്‍ എറിഞ്ഞ എല്ലാവരേയും ഇംഗ്ലണ്ട് താരങ്ങള്‍ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്നു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍) (ശിവം ദുബെയ്ക്ക് പകരം), അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് (വാഷിങ്ടണ്‍ സുന്ദറിന് പകരം), ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ് (ജസ്പ്രീത് ബുംറ), പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ് (സാഖിബ് മഹ്‌മൂദിന് പകരം).

Content Highlight: Indian Pacer Gurnoor Brar In Unwanted Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more