| Thursday, 11th June 2026, 12:48 pm

60 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം; ഓസ്ട്രേലിയക്കായി കളിക്കാനൊരുങ്ങി ഇന്ത്യന്‍ താരം

Sudev A

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഇടം നേടി ഇന്ത്യന്‍ വംശജന്‍ നിഖില്‍ചൗധരി . നീണ്ട 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിനായി കളിക്കാനിറങ്ങുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് നിഖില്‍ ചൗധരി.

ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹരിക്കന്‍സിനായി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഓള്‍ റൗണ്ടര്‍ നിഖില്‍ ഓസീസ് ടീമിലെത്തിയത്.

ഗുരീന്ദര്‍ സന്ധു, തന്‍വീര്‍ സംഘ എന്നിവര്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ജേഴ്‌സി അണിയാനൊരുങ്ങുന്ന താരമാണ് നിഖില്‍. 1964ല്‍ റെക്‌സ് സെല്ലേഴ്സ് ആണ് അവസാനമായി ഓസ്ട്രേലിയക്കായി കളിച്ച ഇന്ത്യന്‍ വംശജന്‍.

ഇതിന് ശേഷം ഇന്ത്യന്‍ വംശജനായ ഒരു പുരുഷ താരം ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിട്ടില്ല. എന്നാല്‍ വനിതാ താരം ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. 2000ത്തില്‍ ലിസ സ്റ്റാലേക്കര്‍ ആണ് ഓസീസ് വിമണ്‍സ് ടീമിനായി കളിച്ചത്.

നിഖില്‍ചൗധരി

നിഖില്‍ ചൗധരി ഒരു ഓസ്ട്രേലിയന്‍ പൗരനല്ല. അവിടെ സ്ഥിരമായി താമസിക്കുന്നയാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നിഖില്‍ ഓസ്ട്രേലിയക്കായി കളിക്കാന്‍ തയ്യാറെടുക്കുന്നത്.

ദല്‍ഹിയില്‍ ജനിച്ച ചൗധരി പഞ്ചാബിന് വേണ്ടി 14 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നീ താരങ്ങള്‍ക്കൊപ്പം ചൗധരി പഞ്ചാബില്‍ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ജൂണ്‍ 17നാണ് ഓസ്‌ട്രേലിയ-ബംഗ്ലാദേശ് ടി-20 പരമ്പരക്ക് തുടക്കമാവുന്നത്. ബംഗ്ലാദേശിന്റെ ഹോമിലാണ് മത്സരം നടക്കുന്നത്.

ബംഗ്ലാദേശ് ടി-20 പരമ്പരക്കുള്ള ഓസ്‌ട്രേലിയ ടി-20 സ്‌ക്വാഡ്

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), നിഖില്‍ ചൗധരി, കൂപ്പര്‍ കനോലി, ടിം ഡേവിഡ്, ജോയല്‍ ഡേവീസ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ആരോണ്‍ ഹാര്‍ഡി, മാത്യു കുഐമാന്‍, റെയ്‌ലി മെറെഡിത്ത്, ജോഷ് ഫിലിപ്, മാത്യു റെന്‍ഷാ, ആദം സാംപ, സേവ്യര്‍ ബാര്‍ട്‌ലെറ്റ്.

Content Highlight: Indian-origin Nikhil Chaudhary named in Australia’s T20I squad against Bangladesh

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more