| Wednesday, 4th June 2025, 6:50 pm

അവനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട; സൂപ്പര്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ കിരീടം നേടിയ ശേഷം ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാറിനെ ആരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ഒരു വളര്‍ന്നുവരുന്ന താരത്തെ ക്യാപ്റ്റനാക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് ബെംഗളൂരുവിന് തോന്നിയിട്ടുണ്ടാകുമെന്നും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘കിരീടം നേടിയതിന് ശേഷം രജത് പാടിദാര്‍ വീണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആരും അവനെ കാണിക്കുന്നില്ല. അല്ലെങ്കില്‍ അവനില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എന്നിരുന്നാലും അവന്‍ എപ്പോഴും ടീമിനൊപ്പമുണ്ട്.

സീസണിലുടനീളം പാടിദാര്‍ ശരിയായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വളര്‍ന്നുവരുന്ന താരത്തെ ക്യാപ്റ്റനാക്കിയതിലൂടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു വലിയ ഇന്‍വസ്റ്റ്‌മെന്റാണ് ആര്‍.സി.ബി നടത്തിയത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് അവര്‍ക്ക് ഇപ്പോള്‍ തോന്നിക്കാണും,’ ആകാശ് ചോപ്ര.

ബെംഗളൂരുവിന് വേണ്ടി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് കോഹ്‌ലി നേടിയത്. രജത് 16 പന്തില്‍ 26 റണ്‍സ് നേടിയിരുന്നു. സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 312 റണ്ഡസും താരം സ്വന്തമാക്കി.

മാത്രമല്ല ബൗളിങ്ങില്‍ ബെംഗളൂരുവിന് തുണയായത് ക്രുണാല്‍ പാണ്ഡ്യയായിരുന്നു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ക്രുണാല്‍ പാണ്ഡ്യയായിരുന്നു.

Content highlight: IPL 2025: RCB VS PBKS: Indian cricket commentator Aakash Chopra says no one is paying attention to Bengaluru captain Rajat Patidar

We use cookies to give you the best possible experience. Learn more