| Monday, 27th July 2026, 7:48 am

ധോണിയുടെ പാത പിന്തുടര്‍ന്ന് അയ്യര്‍; ഇത്തവണയും പതിവ് തെറ്റിച്ചില്ല

സുദേവ് എ

ഒടുവില്‍ പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യ കരുത്തുകാട്ടിയത്. ടി-20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്.

ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പര അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം പരമ്പരയില്‍ സിംബാബ്‌വേക്കെതിരെ സമ്പൂര്‍ണ ആധിപത്യത്തോടെ ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു.

മത്സര ശേഷം സീരിസ് ട്രോഫി നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പെരുമാറ്റമാണ് ഏറെ ശ്രദ്ധ നേടുന്നത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിക്ക് ട്രോഫി കൈമാറുകയായിരുന്നു അയ്യര്‍. വൈഭവിന് പുറമെ സൂര്യാന്‍ഷ് ഷെഡ്ജെ, അശോക് ശര്‍മ എന്നിവര്‍ക്കും അയ്യര്‍ ട്രോഫി കൈമാറി.

ശ്രേയസിന് മുമ്പും ഇന്ത്യന്‍ നായകന്‍മാര്‍ പരമ്പര വിജയങ്ങള്‍ ഇതുപോലെ ആഘോഷിച്ചിട്ടുണ്ട്. 2007 ടി-20 ലോകകപ്പ് ഇന്ത്യ നേടിയതിന് ധോണിയാണ് ഇങ്ങനെ സഹതാരങ്ങള്‍ക്ക് ട്രോഫി കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചത്.

ധോണിക്ക് ശേഷം പിന്നീട് നായകന്മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും സ്‌കൈയുമെല്ലാം ഈ പാരമ്പര്യം പിന്തുടര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഇതേ പാത തന്നെയാണ് അയ്യരും സ്വീകരിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് ഇന്ത്യ സമ്പൂര്‍ണ വിജയം കൈവരിച്ചത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.

അര്‍ധ സെഞ്ച്വറി നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.

ഇഷാന്‍ കിഷന്‍ 29 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സും റിങ്കു സിങ് 25 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങില്‍ മായങ്ക് യാദവ് മൂന്ന് വിക്കറ്റും യാഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി. അശോക് ശര്‍മ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ചു നിന്നു.

മറുഭാഗത്ത് സിംബാബ്‌വേക്കായി റയാന്‍ ബര്‍ള്‍ അര്‍ധ സെഞ്ച്വറി നേടി പൊരുതി. 43 പന്തില്‍ പുറത്താവാതെ 54 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content Highlight: Indian captain Shreyas Iyer hands over the series win trophy against Zimbabwe to the youngsters

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more