| Wednesday, 18th February 2026, 10:49 pm

റെക്കോഡ് കുതിപ്പുമായി മെന്‍ ഇന്‍ ബ്ലൂ; നെതര്‍ലാന്‍ഡ്‌സിനെയും ഫിനിഷ് ചെയ്തു!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടാനായത്.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച് എട്ട് പോയിന്റ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മാത്രമല്ല ഒരു തകര്‍പ്പന്‍ റെക്കോഡില്‍ കുതിപ്പ് തുടരാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയം നേടുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നെതര്‍ലാന്‍ഡ്‌സിനെതിരെ വിജയിച്ചതോടെ തുടര്‍ച്ചയായ 17ാം വിജയമാണ് ഇന്ത്യ നേടുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് വരുണ്‍ ചക്രവര്‍ത്തിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ശിവം ദുബെ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

ഓറഞ്ച് ആര്‍മിക്കായി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ബാസ് ഡി ലീഡാണ് 23 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ മൈക്കള്‍ ലവിറ്റ് 23 പന്തില്‍ 22 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ സാക് ലിയോണ്‍ കാച്ച് (16 പന്തില്‍ 26), നോഹ ക്രോയിസ് (12 പന്തില്‍ 25*) എന്നിവര്‍ പൊരുതിയെങ്കിലും ഡച്ച് പടയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

അതേസമയം അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 31 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പടെ 66 റണ്‍സാണ് താരം നേടിയത്. 212.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

മാത്രമല്ല ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 38 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 30 റണ്‍സും നേടി മികവ് പുലര്‍ത്തി. തിലക് വര്‍മ 31 റണ്‍സിനാണ് മടങ്ങിയത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ 18 റണ്‍സും നേടി മിന്നും പ്രകടനം നടത്തി.

നെതര്‍ലാന്‍ഡ്സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത് രണ്ട് വിക്കറ്റും കൈല്‍ ക്ലെന്‍ ഒരു വിക്കറ്റും നേടി.

Content Highlight: India wins all Matches In group stage in 2026 T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more