വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരകരാറില്‍ ഒരു മാറ്റവുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരായ യു.എസ് സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
150 ദിവസത്തേക്ക് ആഗോള തലത്തില്‍ 10% പകര ചുങ്കം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തിയ ട്രംപിന്റെ വിധി യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
തനിക്കെതിരെ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജഡ്ജിമാരെ വിഢികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
താരീഫുകളെ കുറിച്ചുള്ള സുപ്രീം കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്, കോടതിയിലെ ചില അംഗങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. വിധി പറഞ്ഞവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണ്, ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യ പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച ട്രംപ് ഇന്ത്യയുമായി പ്രഖ്യാപിച്ച വ്യാപാര കരാറിനെ കോടതി വിധി ഒരു തരത്തിലും ബാധിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം ഒരു മാന്യനാണെന്നും ട്രംപ് പറഞ്ഞു. ഒന്നും മാറുന്നില്ല ഇന്ത്യ താരിഫ് അടയ്ക്കും ഞങ്ങള്‍ അടയ്ക്കില്ല ട്രംപ് കൂട്ടിച്ചേര്‍ത്തു.
അധികാരപരിധി ലംഘിച്ചുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി കഴിഞ്ഞ വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ഏകപക്ഷീയമായി ചുമത്തിയ തീരുവ റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സണ്‍ ആണ് വിധി പുറപ്പെടുവിച്ചത്. ദേശീയ അടിയന്തിരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് അധിക താരിഫുകള്‍ ചുമത്തിയതെന്നും കോടതി പറഞ്ഞു.
നികുതികള്‍ ചുമത്താന്‍ യു.എസ് ഭരണഘടന പ്രസിഡന്റിന് അധികാരം നല്‍കുന്നില്ല. യു.എസ് കോണ്‍ഗ്രസിനാണ് നികുതികളും താരിഫുകളും ചുമത്താന്‍ അധികാരമുള്ളത്. എന്നാല്‍ ട്രംപ് താരിഫുകളെ സാമ്പത്തിക-വിദേശനയ ഉപകരണമാക്കിയെന്നും കോടതി നിരീക്ഷിച്ചു.
Content Highlight: India will pay tariffs, we will not; No change in trade deal: Trump after US Supreme Court ruling
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ