ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ട് ഇന്ത്യ. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പുറത്ത് വിട്ടത്. കെ.എല്‍. രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ബാറ്റര്‍ സായ് സുദര്‍ശനും പരിക്ക് പൂര്‍ണമായി മാറിയിട്ടില്ല. ഓള്‍റൗണ്ടര്‍ വാഷിങ്ടണ് സുന്ദറിന് ആദ്യ മത്സരത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല. മാത്രമല്ല സ്‌ക്വാഡില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തിരിച്ചെത്തിയിട്ടുണ്ട്.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
കൂടാതെ ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടര്‍ സാരന്‍ഷ് ജെയിന്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33-കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.
ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നതോടെയാണ് സാരാന്‍ഷിന് അവസരം ലഭിച്ചത്. സുന്ദര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍