| Friday, 1st August 2025, 5:22 pm

ആറ്റ്കിങ്‌സന്‍ ആഞ്ഞടിച്ചു; അവസാന അങ്കത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടികളുടെ ഘോഷയാത്ര!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 224 റണ്‍സിന് ഓള്‍ഔട്ട് ആയിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ ഗസ് ആറ്റ്കിന്‍സന്റെ മിന്നും ബൗളിങ് പ്രകടനത്തില്‍ കൂപ്പുകുത്തുകയായിരുന്നു ഇന്ത്യ. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഗസ് തകര്‍ത്താടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (2), ധ്രുവ് ജുറെല്‍ (19), വാഷിങ്ടണ്‍ സുന്ദര്‍ (26), മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരെയാണ് പേസര്‍ കൂടാരം കയറ്റിയത്.

ആറ്റ്കിന്‍സന് പുറമെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ജോഷ് ടങ്ങിന് സാധിച്ചപ്പോള്‍ പരിക്ക് പറ്റി പുറത്തായ ക്രിസ് വോക്‌സാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മധ്യ നിരയില്‍ പിടിച്ചു നിന്നത് പരമ്പരയില്‍ ഇതുവരെ മികവ് പുലര്‍ത്താഞ്ഞ കരുണ്‍ നായരാണ്. 109 പന്തില്‍ നിന്ന് 57 റണ്‍സ് നേടി ജോഷ് ടങ്ങിന് ഇരയാവുകയായിരുന്നു കരുണ്‍. സായി സുദര്‍ശന്‍ 108 പന്തില്‍ നിന്ന് 38 റണ്‍സും നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ പൊരുതിയെങ്കലും 55 പന്തില്‍ നിന്ന് 26 റണ്‍സ് നേടാനും താരത്തിന് സാധിച്ചു.

നിലവില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 84 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ബാറ്റിങ് നടത്തിയാണ് ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ വരവേറ്റത്. 38 പന്തില്‍ 46* ഫണ്‍സുമായി സാക്ക് ക്രോളിയും 28 പന്തില്‍ 37* റണ്‍സുമായി ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്.

ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തില്ലെങ്കില്‍ ഇന്ത്യ ഇനിയും റണ്‍സ് വാങ്ങിക്കൂട്ടുമെന്ന് ഉറപ്പാണ്. ബുംറയില്ലാത്ത മത്സരത്തില്‍ അതിക സമ്മര്‍ദത്തിലേക്ക് പോകാതെ ഇംഗ്ലണ്ടിനെ തളയ്ക്കുക എന്ന ജോലി ഇന്ത്യക്ക് അത്ര എളുപ്പമല്ല!

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്

Content Highlight: India VS England: Tendulkar-Anderson Trophy Live Update

We use cookies to give you the best possible experience. Learn more