| Saturday, 21st June 2025, 9:32 pm

ബൗളറുടെ താളം തെറ്റിക്കാന്‍ അവര്‍ മൈന്‍ഡ് ഗെയിം കളിച്ചു; ഗില്ലിനും പന്തിനും പ്രശംസയുമായി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. 471 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.

യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

മധ്യനിരയില്‍ ഗില്ലും പന്തും പടുത്തുയര്‍ത്തിയ ഇന്നിങ്‌സാണ് അതില്‍ ഏറെ നിര്‍ണായകമായത്. ഗില്‍ 147 റണ്‍സും പന്ത് 134 റണ്‍സുമായിരുന്നു നേടിയത്. 209 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തും ഗില്ലും ബാറ്റ് ചെയ്യുന്നതിനിടയില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീറിന്റെ സ്‌പെല്ലിനിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ച് പറയുകയാണിപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബഷീറിന്റെ സ്‌പെല്ലിനിടെ പന്തും ഗില്ലും ഉച്ചത്തില്‍ ഹിന്ദി സംസാരിച്ചെന്നും അത് ബൗളറുടെ താളം തകര്‍ക്കാനുള്ള ഇരുവരുടേയും മൈന്‍ഡ് ഗെയിം ആയിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

‘ബഷീറിന്റെ സ്‌പെല്ലിനിടെ രസകരമായ ഒരു കാര്യം ശ്രദ്ധിച്ചു. ശുഭ്മനും റിഷബും ഹിന്ദിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നു. അത് വെറും സാധാരണ സംഭാഷണമായിരുന്നില്ല. അവര്‍ ബൗളറുടെ താളം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് മൈന്‍ഡ് ഗെയിം കളിക്കുകയായിരുന്നു. ഈ ചെറിയ വിശദാംശങ്ങള്‍ സ്‌കോര്‍ ബോര്‍ഡില്‍ ദൃശ്യമാകണമെന്നില്ല, പക്ഷേ അവ കളിയില്‍ കാര്യമായ സ്വാധീനം ചെലുത്തും,’ സച്ചിന്‍ എക്‌സില്‍ എഴുതി.

മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ് മടങ്ങിയത്. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിനെത്തിയ ബുംറ തന്റെ അവസാന പന്തില്‍ സാക്ക് ക്രോളിയെ കരുണ്‍ നായരുടെ കയ്യിലെത്തിച്ചാണ് വിക്കറ്റ് നേടിയത്. നിലവില്‍ ക്രീസില്‍ തുടരുന്നത് ഒല്ലി പോപ്പും (47 റണ്‍സ്), ബെന്‍ ഡക്കറ്റുമാണ് (52 റണ്‍സ്).

Content Highlight: India VS England: Sachin Tendulkar Praises Rishabh Pant And Shubhman Gill

We use cookies to give you the best possible experience. Learn more