| Saturday, 5th July 2025, 5:20 pm

സെവാഗും മുരളി വിജയും ഇവന്റെ മുന്നില്‍ ചാരമായി; റെക്കോഡ് ലിസ്റ്റില്‍ രാഹുലിന്റെ തേരോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 30 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് ഇന്ത്യ നേടിയത്.

22 പന്തില്‍ 28 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റ് മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. താരത്തെ ജോഷ് ടംഗാണ് പുറത്താക്കിയത്.

നാലാം ദിനത്തില്‍ കരുണ്‍ നായരെ ഇന്ത്യയ്ക്ക് 26 റണ്‍സിനും നഷ്ടമായി. ബ്രൈഡന്‍ കാഴ്‌സാണ് താരത്തെ പുറത്താക്കിയത്. ഇത്യയ്ക്ക് വേണ്ടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 84 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും നേടിയാണ് മടങ്ങിയത്. ടംഗാണ് രാഹുലിനേയും പുറത്താക്കിയത്.

അര്‍ധസെഞ്ച്വറി നേടിയ രാഹുല്‍ ഒരു മികച്ച റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. സേന ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് രാഹുലിന് സാധിച്ചത്.

സേന ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരങ്ങള്‍, അര്‍ധ സെഞ്ച്വറി, ഇന്നിങ്‌സ്

സുനില്‍ ഗവാസ്‌കര്‍ – 19 – 57 ഇന്നിങ്‌സ്

കെ.എല്‍. രാഹുല്‍ – 10 – 44 ഇന്നിങ്‌സ്

വിരേന്ദര്‍ സെവാഗ് – 9 – 49 ഇന്നിങ്‌സ്

മുരളി വിജയ് – 9 – 42 ഇന്നിങ്‌സ്

ഗൗതം ഗംഭീര്‍ – 7 – 25 ഇന്നിങ്‌സ്

നിലവില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 23 പന്തില്‍ 14 റണ്‍സും റിഷബ് പന്ത് 5 പന്തില്‍ 10 റണ്‍സും നേടി ക്രീസിലുണ്ട്.

നേരത്തെ ഇന്ത്യ നേടിയ 587 റണ്‍സ് മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കിയിരുന്നു. ആതിഥേയര്‍ക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തില്‍ പുറത്താകാതെ 184 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് മുഹമ്മദ് സിറാജായിരുന്നു. ആറ് വിക്കറ്റ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. 3.59 എക്കോണമിയില്‍ പന്തെറിഞ്ഞ സിറാജ് 70 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.

സാക്ക് ക്രോളി (19), ജോ റൂട്ട് (22), ബെന്‍ സ്റ്റോക്സ് (0), ബ്രൈഡന്‍ കാഴ്സ് (0), ജോഷ് ടംഗ് (0), ഷൊയിബ് ബഷീര്‍ (0) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. സിറാജിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ബാക്കി നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ആകാശ് ദീപാണ്.

Content Highlight: India VS England: K.L Rahul In Great Record Achievement In SENA Test

We use cookies to give you the best possible experience. Learn more