| Friday, 1st August 2025, 11:05 pm

ഇതിഹാസം വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ രണ്ടാമന്‍; സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരെ ഇവന്‍ ആറാടുകയാണ്!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേരത്തെ 224 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെയും ഇന്ത്യ 247 റണ്‍സിന് വളരെ പെട്ടന്ന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്.

മത്സരത്തിലെ രണ്ടാം ദിനം വെറും 51.2 ഓവര്‍ മാത്രം നേരിട്ടാണ് ഇംഗ്ലണ്ട് അടിമുടി തകര്‍ന്നത്. മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ്. 16.2 ഓവറില്‍ നിന്ന് 86 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സിറാജ് മികവ് തെളിയിച്ചത്. 16 ഓവറില്‍ നിന്ന് 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി പ്രസിദ്ധും കരുത്ത് കാട്ടി. ശേഷിക്കുന്ന വിക്കറ്റ് ആകാശ് ദീപാണ് നേടിയത്. പരിക്ക് പറ്റി പുറത്തായ ക്രിസ് വോക്‌സ് ആബ്‌സന്റ് ഹര്‍രാട്ടായതോടെ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ സാക്ക് ക്രോളിയാണ്. 57 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. മധ്യ നിരയില്‍ 64 പന്തില്‍ നിന്ന് 53 റണ്‍സ് നേടി ഹാരി ബ്രൂക്കും ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 43 റണ്‍സും നേടിയിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ട് 45 പന്തില്‍ 29 റണ്‍സാണ് നേടിയാണ് മടങ്ങിയത്.

പുറത്താകുമ്പോള്‍ താരം തകര്‍പ്പന്‍ നേട്ടമാണ് സ്വന്തം തട്ടകത്തില്‍ റൂട്ട് നേടിയത്. ഹോം ടെസ്റ്റ് മത്സരത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനാണ്. ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തില്‍ 2354 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്. റൂട്ട് ഇന്ത്യക്കെതിരെ 2006 റണ്‍സും രേഖപ്പെടുത്തിയാണ് റെക്കോഡ് ലിസ്റ്റിലേക് ചോക്കേറിയത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ലീഡ് ലക്ഷ്യംവെച്ചിറങ്ങിയ ഇന്ത്യ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 34 റണ്‍സാണ് നേടിയത്.

അതേസമയം ഇംഗ്ലണ്ട് പേസര്‍ ഗസ് ആറ്റ്കിന്‍സന്റെ മിന്നും ബൗളിങ് പ്രകടനത്തില്‍ കൂപ്പുകുത്തുകയായിരുന്നു ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഗസ് തകര്‍ത്താടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (2), ധ്രുവ് ജുറെല്‍ (19), വാഷിങ്ടണ്‍ സുന്ദര്‍ (26), മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരെയാണ് പേസര്‍ കൂടാരം കയറ്റിയത്.

ആറ്റ്കിന്‍സന് പുറമെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ജോഷ് ടങ്ങിന് സാധിച്ചപ്പോള്‍ പരിക്ക് പറ്റി പുറത്തായ ക്രിസ് വോക്‌സാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മധ്യ നിരയില്‍ പിടിച്ചു നിന്നത് പരമ്പരയില്‍ ഇതുവരെ മികവ് പുലര്‍ത്താഞ്ഞ കരുണ്‍ നായരാണ്. 109 പന്തില്‍ നിന്ന് 57 റണ്‍സ് നേടി ജോഷ് ടങ്ങിന് ഇരയാവുകയായിരുന്നു കരുണ്‍. സായി സുദര്‍ശന്‍ 108 പന്തില്‍ നിന്ന് 38 റണ്‍സും നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ പൊരുതിയെങ്കലും 55 പന്തില്‍ നിന്ന് 26 റണ്‍സ് നേടാനും താരത്തിന് സാധിച്ചു.

Content Highlight: India VS England: Joe Root In Great Record Achievement Against India

We use cookies to give you the best possible experience. Learn more