| Saturday, 21st June 2025, 8:27 pm

ഇംഗ്ലണ്ടിന്റെ ആദ്യ ചോര വീഴ്ത്തി ബുംറയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സ്വന്തമാക്കിയത് മിന്നും റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. 471 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിനെത്തിയ ബുംറ തന്റെ അവസാന പന്തില്‍ സാക്ക് ക്രോളിയെ കരുണ്‍ നായരുടെ കയ്യിലെത്തിച്ചാണ് വിക്കറ്റ് നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2021ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ ഫസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. എട്ട് വിക്കറ്റുകളാണ് താരം ഓപ്പണിങ് ഓവറില്‍ സ്വന്തമാക്കിയത്. മാത്രമല്ല ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരം കഗീസോ റബാദയെമറികടന്നാണ് ബുംറ ഒന്നാമനായത്.

2021ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ ഫസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം

ജസ്പ്രീത് ബുംറ (ഇന്ത്യ) – 8

കഗീസോ റബാദ (സൗത്ത് ആഫ്രിക്ക) – 7

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 7

കെമാര്‍ റോഷ് (വെസ്റ്റ് ഇന്‍ഡീസ്) – 6

നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസില്‍ തുടരുന്നത് ഒല്ലി പോപ്പും (19 റണ്‍സ്), ബെന്‍ ഡക്കറ്റുമാണ് (15 റണ്‍സ്). അതേ സമയം യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 147 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയത്. ഷൊയ്ബ് ബഷീറിന്റെ പന്തിലാണ് താരം പുറത്തായത്.

വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് 178 പന്തില്‍ 134 റണ്‍സ് നേടിയാണ് പുറത്തായത്. തന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് താരം നേടിയത്. ജോഷ് ടങ്ങിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആകുകയായിരുന്നു താരം. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ്  മടങ്ങിയത്. ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം.

എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായരും കളം വിട്ടത്. നാല് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് ഇരുവരും പുറത്തായത്. മാത്രമല്ല ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്. മാത്രമല്ല് ഷര്‍ദുല്‍ താക്കൂര്‍ (1), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3), പ്രസിദ്ധ് കൃഷ്ണ (1) എന്നിവര്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് പുറത്തായത്.

ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: India VS England: Jasprit Bumrah Achieve Great Record Achievement In Test Cricket Since 2021

We use cookies to give you the best possible experience. Learn more