| Sunday, 27th July 2025, 10:51 pm

മാഞ്ചസറ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമനില; വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഇനിയും തുടരും!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് നേടിയിരുന്നു.

സ്‌കോര്‍

ഇന്ത്യ – 358&425/4

ഇംഗ്ലണ്ട് – 669

മത്സരത്തിലെ അവസാന ദിനം ഇന്ത്യയെ ഓള്‍ ഔട്ട് ആക്കാന്‍ സാധിക്കാതെ വന്നതോടെ സമനിലയിലെത്തുകയായിരുന്നു. ഇതോടെ ഏറെ വര്‍ഷങ്ങളായി ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്ന സ്വപ്‌നവും ഇന്ത്യയ്ക്ക് ഇത്തവണ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. നിലവില്‍ 2-1ന് ഇംഗ്ലണ്ടാണ് പരമ്പരയില്‍ മുന്നിലുള്ളത്. അവസാന ടെസ്റ്റില്‍ വിജയം സ്വന്തമാക്കി പരമ്പര സമനില പിടിക്കാനാണ് ഇനി ഇന്ത്യ ശ്രമിക്കുക.

അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ നിര്‍ണായക ദിവസം ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് കെ.എല്‍. രാഹുലും (230 പന്തില്‍ 90) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (238 പന്തില്‍ 103) വാഷിങ്ടണ്‍ സുന്ദറും (206 പന്തില്‍ 101*) രവീന്ദ്ര ജഡേജയുമാണ് (158 പന്തില്‍ 107*).

0/2 എന്ന നിലയില്‍ യശസ്വി ജെയ്സ്വാളിനെയും സായി സുദര്‍ശനെയും നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയ മികച്ച കൂട്ടുകെട്ടായിരുന്നു ഗില്ലിന്റെയും രാഹുലിന്റെയും. ശേഷം ജഡേജയും സുന്ദറും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വിക്കറ്റ് വീഴാതെ പിടിച്ചുനില്‍ക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വേക്‌സ് രണ്ട് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ കഷ്ടിച്ച് 358 എന്ന സ്‌കോറില്‍ ഓള്‍ ഔട്ട് ആയ ഇന്ത്യയ്ക്ക് മറുപടിയായി ഇംഗ്ലണ്ട് 669 റണ്‍സായിരുന്നു നേടിയത്. ജോ റൂട്ടിന്റെയും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്റെയും ഐതിഹാസിക പ്രകടനത്തിന്റെ മികവിലായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 248 പന്തില്‍ നിന്ന് 14 ഫോറുകള്‍ ഉള്‍പ്പെടെ 150 റണ്‍സ് നേടിയാണ് റൂട്ട് കളം വിട്ടത്. സ്റ്റോക്സ് 198 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്സും ഇള്‍പ്പെടെ 141 ഫണ്‍സും നേടി.

ഇരുവര്‍ക്കും പുറമെ സാക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒല്ലി പോപ്പ് (71) എന്നിവരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മാത്രമല്ല അവസാന ഘട്ടത്തില്‍ ബ്രൈഡന്‍ കാഴ്സ് 47 റണ്‍സ് നേടി ഇംഗ്ലണ്ടിന് ബോണസ് റണ്‍സ് നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് രവീന്ദ്ര ജഡേജയാണ്. റൂട്ടിന്റെയും സ്റ്റോക്സിന്റെയും ഉള്‍പ്പെടെ നാല് വിക്കറ്റാണ് ജഡ്ഡു നേടിയത്. വാഷിങ്ടണ്‍ സന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India VS England: India draw against England in the fourth Test of the Tendulkar-Anderson Trophy

We use cookies to give you the best possible experience. Learn more