| Wednesday, 25th June 2025, 8:53 am

അവര്‍ക്ക് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു; ലീഡ്‌സ് ടെസ്റ്റിലെ തോല്‍വിയേക്കുറിച്ച് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആന്‍ഡേഴ്‌സണ്‍ – ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ലീഡ്സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

ഇപ്പോള്‍ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം ഗംഭീര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 570, 580 എന്ന സ്‌കോര്‍ നേടിയിരുന്നെങ്കില്‍ ആധിപത്യം സ്ഥാപിക്കാമായിരുന്നെന്നും താരങ്ങള്‍ നന്നായി പരിശ്രമിച്ചെന്നും ഗംഭീര്‍ പറഞ്ഞു. തോല്‍വികള്‍ കളിയില്‍ സംഭവിക്കുന്നതാണെന്നും ലോവര്‍ ഓര്‍ഡറില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ക്ക് 570, 580 എന്ന സ്‌കോര്‍ നേടാന്‍ കഴിയുമായിരുന്നെങ്കില്‍, അവിടെ നിന്ന് ഞങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാമായിരുന്നു. എന്നാല്‍ അവര്‍ സ്വയം പരിശ്രമിച്ചില്ല എന്ന് അതിനര്‍ത്ഥമില്ല. ചിലപ്പോള്‍ ആളുകള്‍ പരാജയപ്പെടും, അത് കുഴപ്പമില്ല. പരാജയം നിരാശാജനകമാണെന്ന് എനിക്കറിയാം. അതിലും പ്രധാനമായി, മറ്റാരേക്കാളും അവര്‍ തന്നെയാണ് ഏറെ നിരാശപ്പെട്ടത്.

കാരണം അവര്‍ക്ക് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. അവര്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടല്ല, ഇതൊക്കെ കളിയില്‍ സംഭവിക്കാറുണ്ട്. ശരിയായ ബാറ്റര്‍മാര്‍ പോലും പരാജയപ്പെടുന്നു. അവര്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ ലോവര്‍ ഓര്‍ഡറില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റ് മത്സരം തോറ്റതിന്റെ ഒരേയൊരു കാരണം അതുമാത്രല്ല,’ ഗംഭീര്‍ പറഞ്ഞു.

രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്ങും തോല്‍വിയുടെ കാരണമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ തന്നെ ആറ് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. അതില്‍ മൂന്ന് ക്യാച്ചുകളും ബുംറയുടെ പന്തില്‍ ജെയ്‌സ്വാളായിരുന്നു വിട്ടുകളഞ്ഞത്. ബാറ്റിങ്ങില്‍ പന്തിന് ശേഷം ഷര്‍ദല്‍ താക്കൂറിനും മറ്റ് താരങ്ങള്‍ക്കും മികവ് പുലര്‍ത്താന്‍ സാധിക്കാത്തതും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. മാത്രമല്ല രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യയ്ക്ക് പരാജയപ്പെടേണ്ടി വന്നിരിക്കുകയാണ്.

അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 101 (159), ക്യാപ്റ്റന്‍ ശുഭമന്‍ ഗില്‍ 147 (227), റിഷബ് പന്ത് 134 (178) എന്നിവരുടെ സെഞ്ച്വറി മികവില്‍ 471 റണ്‍സ് നേടി. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും എട്ട് വര്‍ഷത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് കരുണ്‍ നായരും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചാണ് പുറത്തായത്. നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് ഇരുവരും പുറത്തായത്. രണ്ടുപേരുടെയും വിക്കറ്റ് നേടിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ്. ജോഷ് ടംഗിന്റെയും സ്റ്റോക്‌സിന്റെയും ഫോര്‍ഫറിലാണ് ഇന്ത്യയെ ഇംഗ്ലണ്ട് തളച്ചത്.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒലി പോപ്പിന്റെയും ഹാരി ബ്രൂക്കിന്റെയും മികച്ച പ്രകടനത്തിലാണ് ഇന്ത്യയുടെ അടുത്തെത്തിയത്. ഒലി 137 പന്തില്‍ 106 റണ്‍സും ബ്രൂക്ക് 112 പന്തില്‍ നിന്ന് 99 റണ്‍സുമാണ് നേടിയത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 62 റണ്‍സ് നേടി അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഇംഗ്ലണ്ടിനെ ലീഡ് എടുക്കാന്‍ സമ്മതിക്കാതെ ഫൈഫര്‍ നേടി തകര്‍ക്കുകയായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 6 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും കെ.എല്‍. രാഹുലും നേടിയ സെഞ്ച്വറിയാണ് തുണയായത്. രാഹുല്‍ 247 പന്തില്‍ 18 ഫോര്‍ ഉള്‍പ്പെടെ 137 റണ്‍സും പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പടെ 118 റണ്‍സും നേടി പുറത്തായി. മറ്റാര്‍ക്കും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താനായി മികച്ച സംഭാവന നല്‍കാന്‍ സാധിച്ചില്ലായിരുന്നു.

നിര്‍ണായക രണ്ടാം ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ ജെയ്‌സ്വാളിനെ നാല് റണ്‍സിന് കീഴ്‌പ്പെടുത്തി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു. സായി സുദര്‍ശന്‍ 30 റണ്‍സിനും മടങ്ങിയതോടെ ഏറെ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ ഗില്‍ എട്ട് റണ്‍സിനും പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. മധ്യ നിരയില്‍ പന്ത് പിടിച്ചുനിന്നെങ്കിലും കരുണ്‍ നായരെ (20) പുറത്താക്കിക്കൊണ്ട് ഇംഗ്ലണ്ട് വലിയ ബ്രേക്ക് നേടുകയായിരുന്നു. പിന്നീട് മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 25 റണ്‍സ് നേടി പുറത്താക്കാതെയും നിന്നിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാര്‍സും ജോഷ് ടംഗുമാണ്. മൂന്ന് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഷോയിബ് ബഷീര്‍ പന്തിന്റെയുള്‍പ്പടെ രണ്ട് വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്കുവഹിച്ചു. ക്രിസ് വോക്‌സും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റുകളും നേടി.

രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്. സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി.

Content Highlight: India VS England: Gautham Gambhir Talking About Lose Against England

We use cookies to give you the best possible experience. Learn more