| Tuesday, 24th June 2025, 8:04 am

അവനെപ്പോലെയൊരു ഓള്‍ റൗണ്ടര്‍ ഇന്ത്യയ്ക്കില്ല; പ്രസ്താവനയുമായി പൂജാരയും ഗവാസ്‌കറും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റണ്‍സിന് തളച്ച് ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 350 റണ്‍സാണ് വിജയലക്ഷ്യം.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍. രാഹുലും റിഷബ് പന്തുമാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രാഹുല്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 247 പന്ത് നേരിട്ട് 18 ഫോറുകള്‍ അടക്കം 137 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.

രാഹുലിന് പുറകെ സെഞ്ച്വറി നേടിയാണ് റിഷബ് പന്തും തിളങ്ങിയത്. 140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിലും പന്ത് സെഞ്ച്വറി നേടിയിരുന്നു.

എന്നാല്‍ മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. മധ്യ നിരയില്‍ കരുണ്‍ നായരും (20 റണ്‍സ്) ഷാര്‍ദുല്‍ താക്കൂറും (4 റണ്‍സ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്. പന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ശേഷം കമന്റേറ്റിങ് പാനലില്‍ നിന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും കമന്റേറ്ററായ ഹര്‍ഷാ ഭോഗ്ലെയും സുനില്‍ ഗവാസ്‌കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെപ്പോലൊരു ഓള്‍ റൗണ്ടര്‍ ഇന്ത്യയ്ക്ക് ഇല്ലെന്ന് പൂരാജ അഭിപ്രായപ്പെട്ടു.

‘ബെന്‍ സ്റ്റോക്‌സിനെപ്പോലെ ബാറ്റ് ചെയ്യാനും, ബൗള്‍ ചെയ്യാനും, ഫീല്‍ഡ് ചെയ്യാനും കഴിയുന്ന ഒരു കളിക്കാരനെയാണ് ഇന്ത്യയ്ക്ക് ആവശ്യം,’ പൂജാര പറഞ്ഞു.

എന്നാല്‍ ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുണ്ടെന്ന് ഹര്‍ഷ ഭോഗ്ലെയും പറഞ്ഞു. മാത്രമല്ല വിദേശ പിച്ചില്‍ ജഡേജയുടെ മികവിനെ ഭോഗ്ലെ ചോദ്യം ചെയ്തു.

‘സ്വന്തം നാട്ടില്‍ രവീന്ദ്ര ജഡേജയുടെ രൂപത്തില്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ വിദേശ മത്സരങ്ങളില്‍ അദ്ദേഹം മികച്ച് രീതിയിലുള്ള പ്രകടനം നടത്തുന്നില്ല,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

അതേസമയം നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടര്‍ ആകാന്‍ കഴിയുമെന്ന് സുനില്‍ ഗവാസ്‌കര്‍ പരാമര്‍ശിച്ചു.

‘നിതീഷ് കുമാര്‍ റെഡ്ഡിയേപ്പോലൊരു താരത്തെ ഇന്ത്യയ്ക്ക് നോക്കാം. അദ്ദേഹം ഒരു മികച്ച ബാറ്ററാണ്, അവന്‍ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബൗളിങ് കൂടുതല്‍ മെച്ചപ്പെടും,’ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.

Content Highlight: India VS England: Cheteshwar Pujara And Sunil Gavaskar Talking About India doesn’t have an all-rounder like Ben Stokes

We use cookies to give you the best possible experience. Learn more