| Saturday, 26th July 2025, 7:13 pm

മുന്നിലുള്ളത് ഇതിഹാസങ്ങള്‍; വമ്പന്‍ റെക്കോഡിലേക്ക് മാസ് എന്‍ട്രിയുമായി സ്‌റ്റോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് 669 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ഇതോടെ ഇന്ത്യക്ക് മുന്നില്‍ 311 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.

ജോ റൂട്ടിന്റെയും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെയും ഐതിഹാസിക പ്രകടനത്തിന്റെ മികവിലായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 248 പന്തില്‍ നിന്ന് 14 ഫോറുകള്‍ ഉള്‍പ്പെടെ 150 റണ്‍സ് നേടിയാണ് റൂട്ട് കളം വിട്ടത്. സ്‌റ്റോക്‌സ് 198 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സും ഇള്‍പ്പെടെ 141 ഫണ്‍സും നേടി. ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്‌റ്റോക്‌സിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും 200ല്‍ കൂടുതല്‍ വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി മാറുകയാണ് സ്റ്റോക്‌സ്. ഈ ഐതിഹാസിക നേട്ടത്തില്‍ ഏറ്റവും മുന്നിലുള്ളത് വിന്‍ഡീസ് താരം ഗാരി സോബേഴ്‌സാണ്. രണ്ടാം സ്ഥാനത്തുള്ളത് പ്രോട്ടിയാസിന്റെ ജാക്വസ് കാലിസും.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും 200ല്‍ കൂടുതല്‍ വിക്കറ്റും നേടുന്ന താരങ്ങള്‍ (താരം, റണ്‍സ്, വിക്കറ്റ് എന്ന ക്രമത്തില്‍)

ഗാരി സോബേഴ്‌സ് – 8032 – 235

ജാക്വസ് കാലിസ് – 13289 – 292

ബെന്‍ സ്‌റ്റോക്‌സ് – 7032 – 229

ഇരുവര്‍ക്കും പുറമെ സാക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒല്ലി പോപ്പ് (71) എന്നിവരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മാത്രമല്ല അവസാന ഘട്ടത്തില്‍ ബ്രൈഡന്‍ കാഴ്‌സ് 47 റണ്‍സ് നേടി ഇംഗ്ലണ്ടിന് ബോണസ് റണ്‍സ് നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് രവീന്ദ്ര ജഡേജയാണ്. റൂട്ടിന്റെയും സ്റ്റോക്‌സിന്റെയും ഉള്‍പ്പെടെ നാല് വിക്കറ്റാണ് ജഡ്ഡു നേടിയത്. വാഷിങ്ടണ്‍ സന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

എന്നാല്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇംഗ്ലണ്ട് തങ്ങളുടെ തീപാറുന്ന ബൗളിങ് ആരംഭിച്ചത്. ആദ്യ ഓവറിനെത്തിയ ക്രിസ് വോക്‌സിന്റെ നാലാം പന്തില്‍ ജോ റൂട്ടിന്റെ കയ്യിലെത്തിച്ച് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ പൂജ്യം റണ്‍സിന് മടക്കിയാണ് ത്രീ ലയണ്‍സ് തുടങ്ങിയത്.

മൂന്നാമനായി ഇറങ്ങിയ സായി സുദര്‍ശനെ തന്റെ അഞ്ചാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാക്കിയാണ് വോക്‌സ് വമ്പന്‍ പ്രകടനം നടത്തിയത്. ഹാരി ബ്രൂക്കിന്റെ കയ്യിലെത്തിയാണ് സായി പുറത്തായത്. ഹാട്രിക് ചാന്‍സ് ഉണ്ടായിരുന്നെങ്കിലും തുടര്‍ന്ന് ഇറങ്ങിയ ക്യാപ്റ്റന്‍ ഗില്‍ ഡിഫന്‍സ് ആരംഭിക്കുകയായിരുന്നു. നിലവില്‍ ക്രീസിലുള്ളത് കെ.എല്‍ രാഹുലും (41 പന്തില്‍ 13), ശുഭ്മന്‍ ഗില്ലുമാണ് (29 പന്തില്‍ 26). നിലവില്‍ 13 ഓവര്‍ അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാണ് ഇന്ത്യ നേടിയത്.

Content Highlight: India vs England: Ben Stokes In Great Record Achievement

We use cookies to give you the best possible experience. Learn more