ന്യൂദൽഹി: ഇന്ത്യ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നുവെന്നും ഗസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഘബേക്കിയനുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മോദിയുടെ പരാമർശം.
ഇന്നലെ നടന്ന ഇന്ത്യ- അറബ് വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായുള്ള രണ്ടാമത്തെ യോഗത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ അറബ് ലീഗ് വഹിച്ച പ്രധാന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
‘അറബ് ലോകം ഇന്ത്യയുടെ വിപുലമായ അയൽപക്കത്തിന്റെ ഭാഗമാണ്. ആഴത്തിലുള്ള നാഗരിക ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സമാധാനം, പുരോഗതി, സ്ഥിരത എന്നിവയ്ക്കുള്ള പ്രതിബദ്ധതയാൽ ഇത് ബന്ധപ്പെട്ടിരിക്കുന്നു.
സാങ്കേതിക വിദ്യ, ഊർജം, വ്യാപാരം എന്നിവ മെച്ചപ്പെടുത്തുന്നത് പുതിയ അവസരങ്ങൾ തുറക്കുകയും പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്ന് ആത്മവിശ്വാസമുണ്ട്,’ മോദി എക്സിലൂടെ പറഞ്ഞു.
ഗസയിലെ മാനുഷിക ദുരന്തത്തിൽ അന്താരാഷ്ട്ര നിയമപ്രകാരം ഫലസ്തീൻ അവകാശങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയെ വിലമതിക്കുന്നുവെന്ന് ഫലസ്തീൻ മന്ത്രി പ്രതികരിച്ചു.
വരും വർഷങ്ങളിൽ ഇന്ത്യ- അറബ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ കാഴ്ചപ്പാടും പ്രധാനമന്ത്രി വിശദീകരിച്ചു.
വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പരസ്പര നേട്ടത്തിനായി കൂടുതൽ ആഴത്തിലുള്ള സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയെകുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യോഗത്തിൽ ഉന്നയിച്ചു.
തീവ്രവാദികളാൽ ലക്ഷ്യമിടുന്ന രാജ്യങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ബന്ധങ്ങളുടെയും നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇത് ലംഘിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സമൂഹങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അത് മനസിലാക്കാവുന്നതേ ഉള്ളൂ. അതിർത്തി കടന്നുള്ള ഭീകരത ഒരു ആഗോള വിപത്താണ്. ഇതിനെ ചെറുക്കുന്നതിന് നാം അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണം,’ എസ്. ജയശങ്കർ പറഞ്ഞു.
Content Highlight: India supports Palestinian people, welcomes Gaza peace plan: Modi