| Wednesday, 17th June 2026, 6:34 pm

ലോക ചരിത്രത്തില്‍ ഒന്നാമനായി മെന്‍ ഇന്‍ ബ്ലൂ; ലിസറ്റില്‍ വട്ട പൂജ്യവുമായി പാകിസ്ഥാനടക്കം മൂന്നുപേര്‍

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 400+ റണ്‍സ് നേടിയ ടീമായിരിക്കുകയാണ് ഇന്ത്യ. ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പമാണ് ഇന്ത്യ റെക്കോഡ് പങ്കിടുന്നത്. എട്ട് തവണയാണ് ഫോര്‍മാറ്റില്‍ ഇരുവരും 400+ റണ്‍സ് നേടിയത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 400+ റണ്‍സ് നേടിയ ടീം

ഇന്ത്യ – 8*

സൗത്ത് ആഫ്രിക്ക – 8

ഇംഗ്ലണ്ട് – 7

ഓസ്‌ട്രേലിയ – 3

ന്യൂസിലാന്‍ഡ് – 2

ശ്രീലങ്ക – 2

സിംബാബ്‌വേ – 1

പാകിസ്ഥാന്‍ – 0

വെസ്റ്റ് ഇന്‍ഡീസ് – 0

ബംഗ്ലാദേശ് – 0

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് അഫ്ഗാനിസ്ഥാനെതിരെ കിടിലന്‍ പ്രകടനം പുറത്തെടുത്തത്.

ഗില്‍ 110 പന്തില്‍ രണ്ട് സിക്‌സും 22 ഫോറും ഉള്‍പ്പെടെ 154 റണ്‍സാണ് അടിച്ചെടുത്തത്. 21ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഗില്‍ സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്‍ 79 പന്തില്‍ ഏഴ് സിക്‌സും 14 ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് നേടിയത്. കിഷന്‍ തന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരത്തെ തന്നെ യശസ്വി ജെയ്‌സ്വാളിനെയും രോഹിത് ശര്‍മയെയും നഷ്ടപ്പെട്ടിരുന്നു. ജെയ്‌സ്വാള്‍ നാല് റണ്‍സിന് മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ 39 പന്തില്‍ 48 റണ്‍സിനാണ് മടങ്ങിയത്. ശ്രേയസ് അയ്യര്‍ 26 റണ്‍സും നേടിയരുന്നു. മറ്റാര്‍ക്കും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

അഫ്ഗാനിസ്ഥാനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നങ്കയാലിയ ഖരോട്ടാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്. റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അല്ലാ ഖസന്‍ഫാര്‍, മുഹമ്മദ് സലീം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India In Historical Record In ODI Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more