| Thursday, 22nd January 2026, 3:38 pm

വെടിക്കെട്ടില്‍ ഇന്ത്യയെ തൊടാന്‍ ഒറ്റ ഒരുത്തനും ഇല്ല; ഫിയര്‍ലെസ് ഗെയ്മില്‍ 44ാം തവണയും...

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ കിവീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീരീസിലെ ആദ്യ വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ വമ്പന്‍ മുന്നേറ്റം നടത്താനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഇത് 44ാം തവണയാണ് ഇന്ത്യ 200+ റണ്‍സ് അടിച്ചെടുക്കുന്നത്. ഇതോടെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന ടീമെന്ന നേട്ടത്തിലാണ് ഇന്ത്യ പടയോട്ടം തുടരുന്നത്.

മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് നേടിയപ്പോള്‍, Photo: BCCI/x.com

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന ടീം

ഇന്ത്യ – 44*

സൗത്ത് ആഫ്രിക്ക – 27

ന്യൂസിലാന്‍ഡ് – 25

ഓസ്‌ട്രേലിയ – 25

ഇംഗ്ലണ്ട് – 24

വെസ്റ്റ് ഇന്‍ഡീസ് – 24

പാകിസ്ഥാന്‍ – 16

ശ്രീലങ്ക – 13

സിംബാബ്‌വേ – 13

വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 35 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 240 സ്ട്രൈക്ക് റേറ്റിലായിരുന്നു കിവികള്‍ക്ക് എതിരെ താരത്തിന്റെ താണ്ഡവം. ഇഷ് സോധിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച അഭിഷേക് കൈല്‍ ജാമിസണിന്റെ കയ്യിലെത്തിയാണ് മടങ്ങിയത്.

അഭിഷേകിന് പുറമെ റിങ്കു സിങ് ( 20 പന്തില്‍ 44*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 32), ഹര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 25) എന്നിവരും മികവ് പുലര്‍ത്തി. കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്രിസ് ക്ലാര്‍ക്ക്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് (40 പന്തില്‍ 78), മാര്‍ക്ക് ചാപ്മാന്‍ (24 പന്തില്‍ 39) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി

Content Highlight: India In Great Record Achievement In t20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more