| Tuesday, 4th October 2016, 8:25 am

വെള്ളം തേടി അതിര്‍ത്തി കടന്നെത്തിയ പാക്ക് ബാലനെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈകുന്നേരത്തോടെ എത്തിയ കുട്ടിയെ രാത്രി സൈനിക ക്യാമ്പില്‍ പാര്‍പ്പിച്ചെന്നും പാക്കിസ്ഥാന്‍ റേഞ്ചുമായി ബന്ധപ്പെട്ടതിനു ശേഷം തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുട്ടിയ പാക്ക് റേഞ്ച് ഓഫീസ് അധികൃതര്‍ക്ക് കൈമാറിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി.


ഫെറോസ്പുര്‍(പഞ്ചാബ്): അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം തേടി അതിര്‍ത്തി കടന്നെത്തിയ 12 വയസസ്സുകാരന്‍ പാക്കിസ്ഥാനി ബാലനെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പഞ്ചാബിലെ ഫെറോസ്പുര്‍ മേഖലയിലെ ദോന തെലു മല്‍ അതിര്‍ത്തിയിലാണ് 12കാരന്‍ തന്‍വീര്‍ എത്തിപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനാല്‍ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ദാഹിച്ചതിനാല്‍ വെള്ളം തേടിയെത്തിയതാണെന്നും അതിര്‍ത്തികടന്നത് ബോധപൂര്‍വ്വമല്ലെന്നും കുട്ടി വെളിപ്പെടുത്തിയത്.

വൈകുന്നേരത്തോടെ എത്തിയ കുട്ടിയെ രാത്രി സൈനിക ക്യാമ്പില്‍ പാര്‍പ്പിച്ചെന്നും പാക്കിസ്ഥാന്‍ റേഞ്ചുമായി ബന്ധപ്പെട്ടതിനു ശേഷം തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുട്ടിയ പാക്ക് റേഞ്ച് ഓഫീസ് അധികൃതര്‍ക്ക് കൈമാറിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലെ കാസുര്‍ ജില്ലയിലെ ധാരി ഗ്രാമത്തിലെ കുട്ടിയാണ് തന്‍വീര്‍.

അബദ്ധവശാല്‍ പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ പാക് സൈന്യം ഇതുവരെ മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ അതിര്‍ത്തിലംഘനം നടത്തിയ ബാലനെ സുരക്ഷാസൈന്യം തിരിച്ചയച്ചതെന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തി കടന്നുപോയ ചന്തുബാബുലാല്‍ ചൗഹാനെന്ന സൈനികനെ വിട്ടുകിട്ടുന്നതിനായുള്ള നടപടികളെ കേന്ദ്രമന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

സൈനികനെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുകയാണെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ചൗഹാനെ യുദ്ധക്കുറ്റവാളിയായി തടവില്‍ പാര്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more