| Sunday, 15th February 2026, 10:46 pm

തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; അനായാസം ജയിച്ച് ഇന്ത്യ

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 81 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇഷാന്‍ കിഷന്റെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 114 റണ്‍സിന് പുറത്തായി. അതോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. ഒപ്പം ലോകകപ്പില്‍ പാകിസ്ഥാന്‍ മേലുള്ള തങ്ങളുടെ ആധിപത്യം തുടരാനും ടീമിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കം തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായിരുന്നു. അതോടെ ക്രീസിലെത്തിയ തിലക് വര്‍മയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ പാകിസ്ഥാനെ പഞ്ഞിക്കിടുന്ന കാഴ്ച്ചക്കാണ് ആരാധകര്‍ സാക്ഷിയായത്. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയാണ് പിരിഞ്ഞത്.

ഇന്ത്യന്‍ സ്‌കോര്‍ 88ല്‍ നില്‍ക്കെ ഇഷാന്‍ 44 പന്തില്‍ 77 റണ്‍സെടുത്ത് ഇഷാന്‍ മടങ്ങി. അതോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും തിലകും സൂര്യയും ടീമിനെ മുന്നോട്ട് നയിച്ചു.

എന്നാല്‍, തിലക് 24 പന്തില്‍ 25 റണ്‍സുമായി തിരികെ നടന്നു. പിന്നാലെത്തിയ ഹര്‍ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി തിരികെ നടന്നു. പിന്നീട് ബാറ്റിങ്ങിനെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സൂര്യ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു.

എന്നാല്‍, ഏറെ വൈകാതെ ഇന്ത്യന്‍ നായകന്‍ 29 പന്തില്‍ 32 റണ്‍സുമായി കൂടാരം കയറി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ 17 പന്തില്‍ 27 റണ്‍സുമായി മികച്ച കാമിയോ പ്രകടനം നടത്തിയ ദുബെ റണ്‍ഔട്ടായി മടങ്ങി. അടുത്ത പന്തില്‍ അക്‌സറും പുറത്തായി. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. അതോടെ ഇന്ത്യന്‍ ഇന്നിങ്സ് ഏഴ് വിക്കറ്റിന് 175 എന്ന നിലയില്‍ അവസാനിച്ചു.

പാകിസ്ഥാനായി സയീം അയൂബ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ ഹര്‍ദിക് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പാകിസ്ഥാന്റെ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍ തിരികെ നടന്നു. രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി പാകിസ്ഥാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ഏറെ വൈകാതെ ബാബര്‍ അസം നാലാം വിക്കറ്റായി മടങ്ങി. അക്സര്‍ പട്ടേലിനായിരുന്നു ഈ വിക്കറ്റ്.

അതോടെ ഉസ്മാന്‍ ഖാനും ശദാബ് ഖാനും ഒരുമിച്ചു. ഇരുവരും ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഉസ്മാനെ അക്സര്‍ പുറത്താക്കി. 34 പന്തില്‍ 44 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെത്തിയ മുഹമ്മദ് നവാസ് തിലക് വര്മയ്ക്ക് വിക്കറ്റ് നല്‍കി വളരെ പെട്ടെന്ന് മടങ്ങി. അതേ സ്‌കോറില്‍ തന്നെ ശദാബ് 15 പന്തില്‍ 14 റണ്‍സെടുത്ത് തിരികെ നടന്നു. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു താരത്തെ പുറത്താക്കിയത്.

അതോടെ ഒന്നിച്ച ഫഹീം അഷ്റഫ് – ഷഹീന്‍ അഫ്രീദി എന്നിവര്‍ ടീമിന് കരുത്താവാന്‍ ശ്രമിച്ചു. എന്നാല്‍, 14 പന്തില്‍ 10 റണ്‍സെടുത്ത ഫഹീമിനെ വരുണ്‍ ഔട്ടാക്കി. അടുത്ത പന്തില്‍ അബ്രാര്‍ അഹമ്മദിനെയും താരം വീഴ്ത്തി.

അപ്പോഴും ഷഹീന്‍ തോല്‍വിയുടെ ഭാരം കുറക്കാന്‍ ശ്രമിച്ചെങ്കിലും ഉസ്മാന്‍ താരിഖിനെ പുറത്താക്കി ഹര്‍ദിക് പാകിസ്ഥാന്റെ ഇന്നിങ്‌സിന് ഫുള്‍ സ്റ്റോപ്പിട്ടു. അതോടെ ഇന്ത്യ വിജയിച്ചു.

Content Highlight: India defeated Pakistan in T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more