| Monday, 14th September 2020, 1:50 pm

അമേരിക്കയുടെ ഇറാന്‍ ഉപരോധത്തില്‍ വലഞ്ഞ് ഇന്ത്യ, ഇറാനിലെ ഇന്ത്യയുടെ സുപ്രധാന വിപണി പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും ഇറാനും തമ്മിലുള്ള പ്രധാന വിപണി മേഖലകളിലൊന്ന് ഇല്ലാതാവാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും ഇറാന്‍ നടത്തുന്ന ബസ്മതി അരിയുടെ കയറ്റുമതിയാണ് ഭീഷണി നേരിടുന്നത്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ബസ്മതി അരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

ഇറാനെതിരെയുള്ള യു.എസ് ഉപരോധം മൂലം ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പണമിടപാടിന് ബുദ്ധിമുട്ട് നേരിടുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കയറ്റുമതിക്കാര്‍ ഇറാന്‍ വിപണിയില്‍ അരി വില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

അടുത്തിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തെഹ്‌രാന്‍ സന്ദര്‍ശനത്തിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് സരീഫുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

അമേരിക്കന്‍ വിലക്കുകള്‍ക്കിടയിലെ വിപണനത്തിനായി ബാര്‍ട്ടര്‍ സംവിധാനമാണ് ഇരു രാജ്യങ്ങളും തമ്മില്‍ പരിഗണിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒരു വര്‍ഷത്തോളമായി ചര്‍ച്ച നടന്നു വരികയാണ്. ഇറാനില്‍ നിന്നുള്ള രാസവളങ്ങള്‍ക്ക് പകരമായി ബസുമതി അരി. പഞ്ചസാര, മരുന്നുകള്‍ എന്നിവ വാങ്ങുമെന്നായിരുന്നു ഇറാന്‍ അറിയിച്ചത്. ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അമേരിക്കന്‍ ഉപരോധം കാരണം ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതിനാല്‍ ബാര്‍ട്ടര്‍ സംവിധാനം ബുദ്ധിമുട്ടാകുമെന്നാണ് ഇന്ത്യയുടെ ആശങ്ക.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി പൂജ്യമായിരുന്നു. അതേ സമയം ഇതേ വര്‍ഷം ഇറാനിലേക്ക് ബസ്മതി അരി കയറ്റു മതി ചെയ്തതില്‍ ഏറ്റവും മുന്നില്‍ നിന്ന രാജ്യമായിരുന്നു ഇന്ത്യ. നിലവില്‍ പാകിസ്താനില്‍ നിന്നാണ് ഇറാന്‍ ബസ്മതി അരി ഇറക്കുമതി ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more