| Tuesday, 18th August 2026, 8:06 pm

പന്ത് 'നൂറടിച്ച' സിക്‌സറില്‍ ഇന്ത്യയ്ക്ക് 500! ക്രെഡിറ്റിന് അവകാശികള്‍ രോഹിത് മുതല്‍ ബുംറയും ഉമേഷ് യാദവും വരെ

ആദർശ് എം.കെ.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 500 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് ഇന്ത്യ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 66 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആകെ നേടിയ നാല് സിക്‌സറുകളാണ് ഇന്ത്യയെ 500 എന്ന മാജിക്കല്‍ നമ്പറിലെത്തിച്ചത്. കെ.എല്‍. രാഹുലും റിഷബ് പന്തും രണ്ട് വീതം സിക്‌സറുകളാണ് മത്സരത്തില്‍ അടിച്ചത്.

ഇതില്‍ പന്തിന്റെ രണ്ടാം സിക്‌സറിലാണ് ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 500ാം സിക്‌സറിലെത്തിയത്. ഈ സിക്‌സറിലൂടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനും പന്തിന് സാധിച്ചിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ടീമുകള്‍

(ടീം – മത്സരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഇന്ത്യ – 66 – 500*

ഇംഗ്ലണ്ട് – 78 – 397

ന്യൂസിലാന്‍ഡ് – 45 – 261

ഓസ്‌ട്രേലിയ – 63 – 231

വെസ്റ്റ് ഇന്‍ഡീസ് – 51 – 211

സൗത്ത് ആഫ്രിക്ക – 45 – 192

പാകിസ്ഥാന്‍ – 46 – 191

ശ്രീലങ്ക – 42 – 185

ബംഗ്ലാദേശ് – 36 – 120

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റിഷബ് പന്ത് മുതല്‍ മുന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആര്‍. അശ്വിനും ചേതേശ്വര്‍ പൂജാരയും ബൗളര്‍മാരായ ജസ്പ്രീത് ബുംറയും അടക്കമുള്ളവര്‍ വരെ ചേര്‍ന്ന് നേടിയെടുത്തതാണ് ഈ റെക്കോഡ്.

80 സിക്‌സറുകളുമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് റിഷബ് പന്ത്. 88 സിക്‌സറടിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. രോഹിത് ശര്‍മ (56), ശുഭ്മന്‍ ഗില്‍ (46), യശസ്വി ജെയ്‌സ്വാള്‍ (45) എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

രോഹിത് ശര്‍മയും റിഷബ് പന്തും മത്സരത്തിനിടെ

രവീന്ദ്ര ജഡേജ (42), മായങ്ക് അഗര്‍വാള്‍ (23), അക്‌സര്‍ പട്ടേല്‍ (20), കെ.എല്‍. രാഹുല്‍ (19), ശ്രേയസ് അയ്യര്‍ (16), ഉമേഷ് യാദവ് (15), ധ്രുവ് ജുറെല്‍ (11), ജസ്പ്രീത് ബുംറ (11), വിരാട് കോഹ്‌ലി (11), നിതീഷ് കുമാര്‍ റെഡ്ഡി (10), ഷര്‍ദുല്‍ താക്കൂര്‍ (9), അജിന്‍ക്യ രഹാനെ (9), ആര്‍. അശ്വിന്‍ (9), സര്‍ഫറാസ് ഖാന്‍ (8) തുടങ്ങിയ താരങ്ങള്‍ അടക്കമുള്ളവരും ഇന്ത്യയുടെ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.

അതേസമയം, ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് അന്ത്യത്തിലേക്ക് അടുക്കുകയാണ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് ശ്രീലങ്ക.

സ്‌കോര്‍ (നാലാം ദിനം അവസാനിക്കുമ്പോള്‍)

ഇന്ത്യ 462 & 193

ശ്രീലങ്ക 284 & 84/4 (T: 372)

അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളും ശ്രീലങ്കയ്ക്ക് 288 റണ്‍സുമാണ് വിജയത്തിനായി ആവശ്യമുള്ളത്. മോശം കാലാവസ്ഥ അവസാന ദിവസത്തെ മത്സരത്തിന് വെല്ലുവിളിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

Content Highlight: India becomes the first team to hit more than 500 sixes in the World Test Championship.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more