| Friday, 13th February 2026, 8:57 am

ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിന് മാത്രം ഉണ്ടായിരുന്ന റെക്കോഡും ഇന്ത്യ വെട്ടി!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയക്കെതിരെ 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

10 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു സൂര്യയും സംഘവും വിജയം സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതിന് മുമ്പ് 2012ല്‍ ഇംഗ്ലണ്ടിനെതിരെ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വലിയ വിജയം.

ഇതിനെല്ലാം പുറകെ മറ്റൊരു റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 6.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ലോകകപ്പില്‍ നേരത്തെ ഏറ്റവും വേഗമേറിയ 100 റണ്‍സ് നേടിയ ടീം എന്ന നേട്ടം നെതര്‍ലാന്‍ഡ്‌സിനായിരുന്നു. 2014ലെ ലോകകപ്പില്‍ സില്‍ഹെറ്റില്‍ വെച്ച് അയര്‍ലാന്‍ഡിവെതിരെ ഏഴ് ഓവറില്‍ 100 റണ്‍സ് നേടാന്‍ നെതര്‍ ലാന്‍ഡ്‌സിന് സാധിച്ചിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സഞ്ജു എട്ട് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി മടങ്ങി.

പിന്നാലെ കിഷന്‍ തന്റെ അഗ്രസീവ് ബാറ്റിങ്ങും കാഴ്ചവെച്ചു. 24 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും അടക്കം 61 റണ്‍സ് നേടിയാണ് കിഷന്‍ മടങ്ങിയത്. സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു ഏറെ ശ്രദ്ധ നേടിയത്.

28 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു. ഇതോടെ മത്സരത്തിലെ താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചു. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: India became the fastest team to score 100 runs in the T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more