| Saturday, 29th November 2025, 3:22 pm

വെറും 32 റണ്‍സ് മതി രണ്ടാമനാവാം; സച്ചിന്‍ വാഴുന്ന മറ്റൊരു നേട്ടവും ലക്ഷ്യമിട്ട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പരമ്പരയ്ക്ക് തുടക്കമാവാന്‍ ബാക്കിയുള്ളത് ഇനി മണിക്കൂറുകള്‍ മാത്രമാണ്. നാളെ (നവംബര്‍ 30) റാഞ്ചിയിലാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും ആദ്യ ഏകദിനത്തിനായി ഇറങ്ങുന്നത്. ഈ പരമ്പരയുള്ളത് മൂന്ന് മത്സരങ്ങളാണ്.

ടെസ്റ്റില്‍ പ്രോട്ടിയാസിനോട് നേരിട്ട തോല്‍വിക്ക് ഈ പരമ്പരയില്‍ പകരം വീട്ടാന്‍ ഉറച്ചാണ് ഇറങ്ങുക. അതില്‍ ഇന്ത്യയ്ക്ക് കരുത്തായി സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമുണ്ട്. അതിനാല്‍ തന്നെ മികച്ചൊരു പോരാട്ടം കാണാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഓസ്‌ട്രേലിക്ക് എതിരെയുള്ള ഏകദിനത്തിൽ കളിക്കുന്ന വിരാട് കോഹ്‌ലി Photo: BCCI/X.com

ഈ പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമനാകാനുള്ള അവസരമാണുള്ളത്. ഇതിനായി താരത്തിന് വേണ്ടത് വെറും 32 റണ്‍സാണ്.

പ്രോട്ടിയാസിനെതിരെ ഇത്രയും റണ്‍സ് നേടിയാല്‍ കോഹ്‌ലിയ്ക്ക് സൗത്ത് ആഫ്രിക്കന്‍ താരം ജാക്ക് കാലിസിനെ മറികടക്കാന്‍ സാധിക്കും. താരത്തിന് 1535 റണ്‍സാണുള്ളത്. കോഹ്‌ലിക്കാവട്ടെ 1504 റണ്‍സാണ്  പ്രോട്ടീയാസിനെതിരെയുള്ള  ഏകദിനത്തിൽ സമ്പാദ്യം.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2001

ജാക്ക് കാലിസ് – 1535

വിരാട് കോഹ്ലി – 1504

ഗാരി കിര്‍സ്റ്റണ്‍ – 1377

എ.ബി ഡി വില്ലേഴ്സ് – 1357

സൗരവ് ഗാംഗുലി – 1313

രാഹുല്‍ ദ്രാവിഡ് – 1309

മുഹമ്മദ് അസറുദ്ദിന്‍ – 1109

ക്വിന്റണ്‍ ഡി കോക്ക് – 1077

അതേസമയം, കോഹ്ലിയ്ക്ക് പ്രോട്ടിയാസിനെതിരെ മികച്ച റെക്കോര്‍ഡുണ്ട്. താരത്തിന് ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ക്കെതിരെ 50 ഓവര്‍ ക്രിക്കറ്റില്‍ അഞ്ച് സെഞ്ച്വറികളും എട്ട് അര്‍ധ സെഞ്ച്വറികളുമുണ്ട്. ടീമിനെതിരെ 160 റണ്‍സ് ഉയര്‍ന്ന സ്‌കോറുള്ള മുന്‍ ഇന്ത്യന്‍ നായകന് 65.39 ആവറേജും 85.74 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.

Content Highlight: Ind vs SA: Virat Kohli needs 32 runs to become the second highest run-scorer in ODIs between India and South Africa

We use cookies to give you the best possible experience. Learn more