| Sunday, 3rd August 2025, 11:45 am

ജെയ്‌സ്‌ബോളിനെ മറികടന്ന് ഗില്‍ബോള്‍ മാജിക്; ഈ പരമ്പര ക്യാപ്റ്റന്റെ പേരില്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മുമ്പില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. യശസ്വി ജെയ്സ്വാളിന്റെ സെഞ്ച്വറിയുടെയും ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ബലത്തിലാണ് ഇന്ത്യ മികച്ച രണ്ടാം ഇന്നിങ്സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ജെയ്സ്വാള്‍ 164 പന്തില്‍ 118 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 66 റണ്‍സുമായി ആകാശ് ദീപ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 53 റണ്‍സ് വീതമാണ് ജഡേജയും വാഷിങ്ടണും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

ഓവലിലെ ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സിനാണ് പുറത്തായത്. എന്നാല്‍ പരമ്പരയിലെ ശേഷിച്ച മത്സരങ്ങളിലെല്ലാം തന്നെ ഗില്‍ ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായിരുന്നു.

പരമ്പരയിലുടനീളമുള്ള മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ തേടി പല റെക്കോഡുകളുമെത്തിയിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ച ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇക്കൂട്ടത്തിലുണ്ട്.

ഈ പരമ്പരയിലെ അഞ്ച് മത്സരത്തില്‍ നിന്നും സിക്‌സും ഫോറുമായി 97 തവണയാണ് ഗില്‍ പന്ത് അതിര്‍ത്തി കടത്തിയത്. ഈ പരമ്പരയില്‍ 75.40 ശരാശരിയില്‍ 754 റണ്‍സും താരം അടിച്ചെടുത്തു.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ താരം

(താരം – പരമ്പര – ബൗണ്ടറി എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം, 2025 – 97*

യശസ്വി ജെയ്‌സ്വാള്‍ – ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, 2024 – 94

വി.വി.എസ് ലക്ഷ്മണ്‍ – ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം, 2021 – 85

രാഹുല്‍ ദ്രാവിഡ് – ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം, 2002 – 85

ഇതിനൊപ്പം ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ഗില്ലിന് സാധിച്ചിരുന്നു. ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ചരിത്ര നേട്ടം മാത്രമാണ് ഗില്ലിന്റെ റണ്‍വേട്ടയില്‍ തകരാതെ തലയുയര്‍ത്തി നിന്നത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്ട്രേലിയ – ഇംഗ്ലണ്ട് – 810 – 1936-37

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 754 – 2025*

ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – ഇന്ത്യ – 752 – 1990

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 732 – 1978

ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – ഓസ്ട്രേലിയ – 732 – 1985

അതേസമയം, രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ 324 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ ആവശ്യമുള്ളത്. അതേസമയം, ഇന്ത്യയാകട്ടെ ശേഷിക്കുന്ന ഒമ്പത് വിക്കറ്റും പിഴുതെറിയാനാണ് ശ്രമിക്കേണ്ടത്.

പരമ്പര പരാജയപ്പെടാതെ പിടിച്ചുനില്‍ക്കാനും സമനിലയിലെത്തിക്കാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം, ഓവല്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകും.

Content Highlight: IND vs ENG:  Shubman Gill tops the list of most boundaries for India in a single Test series

We use cookies to give you the best possible experience. Learn more