| Sunday, 8th June 2025, 2:49 pm

സാക്ഷാല്‍ ഗില്ലിയെ വെട്ടാന്‍ വെറും 11 റണ്‍സ്, ഒന്നാമന്‍ ധോണിയും സേഫല്ല; പന്താട്ടത്തില്‍ ഇംഗ്ലണ്ട് കത്തും

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.

ഈ പരമ്പരയില്‍ ഒരു തകര്‍പ്പന്‍ റെക്കോഡിലേക്കാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് കണ്ണുവെക്കുന്നത്. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡില്‍ ഗില്‍ക്രിസ്റ്റ് അടക്കമുള്ള ഇതിഹാസങ്ങളെ വെട്ടാനും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ലെജന്‍ഡ് ധോണിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് റിഷബ് പന്തിനുള്ളത്.

ഈ റെക്കോഡ് പട്ടികയില്‍ 511 റണ്‍സുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് പന്ത്. എട്ട് മത്സരത്തില്‍ നിന്നും 34.06 ശരാശരിയിലാണ് പന്ത് ഇംഗ്ലണ്ടില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ട് സെഞ്ച്വറിയും അത്രതന്നെ അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

ഐ.പി.എല്ലില്‍ പുറത്തെടുത്ത മോശം പ്രകടനത്തിന്റെ പേരില്‍ ആവോളം വിമര്‍ശനങ്ങളേറ്റുവാങ്ങിയാണ് പന്ത് തന്റെ സ്‌ട്രോങ് ഏരിയയായ ടെസ്റ്റിലേക്കിറങ്ങുന്നത്. റെഡ് ബോളില്‍ നിലവില്‍ ഇന്ത്യയുടെ വിശ്വസ്തരില്‍ പ്രധാനിയും പന്ത് തന്നെ. വിരാടും രോഹിത്തും ടീമിനൊപ്പമില്ലാത്തതിനാല്‍ ഈ പരമ്പരയില്‍ താരത്തിന്റെ ഉത്തരവാദിത്തവും വലുതായിരിക്കും.

ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് വിസിറ്റിങ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – ഇന്ത്യ – 778

റോഡ്‌നി മാര്‍ഷ് – ഓസ്‌ട്രേലിയ – 773

ജോണ്‍ വൈറ്റ് – സൗത്ത് ആഫ്രിക്ക – 684

ഇയാന്‍ ഹീലി – ഓസ്‌ട്രേലിയ – 684

ജെഫ് ഡുജോണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 604

ഫാറൂഖ് എന്‍ജിനീയര്‍ ഇന്ത്യ – 563

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 521

ബ്രാഡ് ഹാഡിന്‍ – ഓസ്‌ട്രേലിയ – 513

റിഷബ് പന്ത് – ഇന്ത്യ – 511

ഈ റെക്കോഡ് നേട്ടം മാത്രമല്ല, ഇംഗ്ലണ്ടിനെതിരെ പരമ്പരയും റിഷബ് പന്ത് ഇന്ത്യക്കായി സ്വന്തമാക്കേണ്ടതുണ്ട്.

ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.

ഒടുവില്‍ നടന്ന പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാരസ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

Content Highlight: IND vs ENG: Rishabh Pant has a chance to break the record for the most runs scored by a visiting wicketkeeper-batsman in England.

We use cookies to give you the best possible experience. Learn more