ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ഹീഡിങ്‌ലിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 85 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്.
സെഞ്ച്വറിയുമായി തിളങ്ങിയ യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ് ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ ഒന്നാം ദിനം തന്നെ ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. നിലവിൽ ക്യാപ്റ്റൻ ഗില്ലും വൈസ് ക്യാപ്റ്റൻ റിഷബ് പന്തുമാണ് ക്രീസിലുള്ളത്. 175 പന്തിൽ 16 ഫോറും ഒരു സിക്സുമടക്കം 127 റൺസുമായാണ് ഗിൽ ടീമിനെ മുന്നോട്ട് നയിക്കുന്നത്.
ക്യാപ്റ്റന് കരുത്തായി 102 പന്തിൽ 65 റൺസുമായി പന്തും ക്രീസിലുണ്ട്. പന്ത് തന്റെ ഇന്നിങ്സിൽ രണ്ട് സിക്‌സും ആറ് ഫോറുമാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ അർധ സെഞ്ച്വറി താരത്തിന്റെ ടെസ്റ്റ് കരിയറിലെ 16ാമത്തേതായിരുന്നു. ഈ പ്രകടനത്തോടെ ഒരു സൂപ്പർ നേട്ടവും വിക്കറ്റ് കീപ്പർ ബാറ്റർക്ക് സ്വന്തമാക്കാനായി.
സേന രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിൽ എഴുതി ചേർത്തത്. മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ എം.എസ്. ധോണിയെ മറികടന്നാണ് താരം ഈ നേട്ടം അക്കൗണ്ടിലാക്കിയത്.
റിഷബ് പന്ത് – 1734*
എം.എസ്. ധോണി – 1731
ഫറോഖ് എഞ്ചിനീയർ – 1099
സയ്യിദ് കിർമാണി – 785
കിരൺ മോർ – 627
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ബ്രൈഡന്‍ കാഴ്‌സ് ഓഫ് സൈഡില്‍ എറിഞ്ഞ പന്തില്‍ രാഹുല്‍ സൈഡ് എഡ്ജായി സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.
മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് പുറത്തായത്. വെറും നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിക്കുന്നതിനിടയില്‍ സൈഡ് എഡ്ജായി കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കയ്യിലാകുകയായിരുന്നു സായ്.
Content Highlight: Ind vs Eng: Rishabh Pant broken MS Dhoni’s record of most runs of an Indian wicket keeper in SENA countries