ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.
രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. കുൽദീപ് ഒരു വിക്കറ്റ് വേട്ടക്കാരനാണെന്നും കഴിഞ്ഞ ടെസ്റ്റിൽ മറ്റ് ബൗളർമാർ ചെയ്തതിനേക്കാൾ കൂടുതൽ ചെയ്യാൻ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബുംറയല്ലാത്ത മറ്റ് ഫാസ്റ്റ് ബൗളർമാർ പ്രകടനം മെച്ചപ്പെടുത്താനും വിക്കറ്റ് വീഴ്ത്താനും കൂടുതൽ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിയോണ്ട്23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മൈക്കൽ ക്ലാർക്ക്.
‘ഇന്ത്യ അടുത്ത ടെസ്റ്റിൽ കുൽദീപ് യാദവിനെ കളിപ്പിക്കണം. അവനെ ഉൾപ്പെടുത്താത്തത് ബുദ്ധിശൂന്യമായ തീരുമാനമാണ്. അവനൊരു വിക്കറ്റ് വേട്ടക്കാരനാണ്. കഴിഞ്ഞ ടെസ്റ്റിൽ മറ്റ് ബൗളർമാർ ചെയ്തതിനേക്കാൾ കൂടുതൽ അവന് ചെയ്യാൻ കഴിയും.
തീർച്ചയായും, സ്റ്റാർ പേസർ ബുംറയാണ് ബൗളിങ്ങിനെ നയിക്കുന്നത്. പക്ഷേ, മൂന്ന് ഫാസ്റ്റ് ബൗളർമാർ നന്നായി പന്തെറിയുന്നുണ്ടെങ്കിലും പ്രകടനം മെച്ചപ്പെടുത്താനും വിക്കറ്റ് വീഴ്ത്താനും കൂടുതൽ വഴികൾ കണ്ടെത്തേണ്ടതുണ്ട്,’ ക്ലാർക്ക് പറഞ്ഞു.
ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറയായിരുന്നു. താരം ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബുംറയുടെ മിന്നും പ്രകടനത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ ലീഡ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന് രണ്ടാം ഇന്നിങ്സിൽ ഈ മികവ് താരത്തിന് തുടരാനായിരുന്നില്ല.
മാത്രമല്ല, മറ്റ് ബൗളർമാർക്ക് ബുംറയ്ക്ക് പിന്തുണ നൽകാനോ വേണ്ടത്ര പ്രകടനം നടത്താനോ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഷർദുൽ താക്കൂറും പ്രസിദ്ധും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ജഡേജയാണ് ഒരു വിക്കറ്റ് നേടിയത്.
Content Highlight: Ind vs Eng: Michael Clarke says India should include Kuldeep Yadav in playing eleven against England