| Tuesday, 8th July 2025, 2:19 pm

ക്യാപ്റ്റന്‍സി സമ്മര്‍ദം ഗില്‍ അനായാസം കൈകാര്യം ചെയ്തു; പ്രശംസയുമായി മുന്‍ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ കഴിഞ്ഞ ദിവസം തോല്‍പ്പിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായായിരുന്നു ഇന്ത്യ ഈ വേദിയില്‍ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യയ്ക്ക് ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പര സമനിലയിലാക്കാന്‍ സാധിച്ചു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലാണ് ഇന്ത്യന്‍ സംഘം ഇരു ഇന്നിങ്‌സിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും പിന്നീട് വിജയിക്കുകയും ചെയ്തത്. രോഹിത് ശര്‍മയുടെ വിരമിക്കലിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഗില്ലിന്റെ അരങ്ങേറ്റ പരമ്പരയാണിത്.

ഗില്ലിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിദേശത്ത് വലിയ സ്‌കോര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതായിരുന്നു താരത്തിന് നേരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ 430 റണ്‍സ് നേടിയും ഇംഗ്ലണ്ടിന്റെ കുത്തക തകര്‍ത്ത് എഡ്ജ്ബാസ്റ്റണില്‍ വിജയകൊടി പാറിച്ച് ഏവരുടെയും പ്രശംസ പിടിച്ച് പറ്റുകയാണ് ഗില്ലിപ്പോള്‍.

വിജയത്തിന് പിന്നാലെ ഗില്ലിനെ പ്രശംസിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബച്ചര്‍. ഏറ്റവും സമ്മര്‍ദമുള്ള ജോലിയായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സി വളരെ അനായാസമായാണ് ഗില്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

നാലാം നമ്പറില്‍ ഗില്‍ വളരെ ശാന്തനും കംഫര്‍ട്ടബിളുമായി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയുമായി സംസാരിക്കുകയുമായിരുന്നു മാര്‍ക്ക് ബച്ചര്‍.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ അത്ര സമ്മര്‍ദവും സൂക്ഷമ പരിശോധനയുമുള്ള മറ്റൊരു ജോലിയും ലോക കായിക രംഗത്തില്ല. അതിന് പുറമെ, കോഹ്‌ലിയും ടെന്‍ഡുല്‍ക്കറും ബാറ്റ് ചെയ്ത സ്ഥാനം ഗില്‍ ഏറ്റെടുക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ സമ്മര്‍ദം വലുതാണ്. ഇതുവരെ അവന്‍ വളരെ അനായാസമായാണ് അത് കൈകാര്യം ചെയ്തത്. ഈ റോളില്‍ ഗില്‍ വളരെ ശാന്തനും കംഫര്‍ട്ടബിളുമായി തോന്നി,’ ബച്ചര്‍ പറഞ്ഞു.

Content Highlight: Ind vs Eng: Mark Butcher praises Indian Captain Shubhman Gill

We use cookies to give you the best possible experience. Learn more