| Saturday, 12th July 2025, 7:11 am

ബുംറ ഒറ്റയ്ക്ക് 12, പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ചേര്‍ന്ന് 11; ഇതാണ്ടാ ബ്യൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം അവസാനിപ്പിച്ചത്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഇംഗ്ലണ്ട്: 387

ഇന്ത്യ: 145/3 (43)

251ന് നാല് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ എറിഞ്ഞിടുകയായിരുന്നു. 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ ദിവസം ഹാരി ബ്രൂക്കിനെ മടക്കിയ സൂപ്പര്‍ പേസര്‍ രണ്ടാം ദിവസം ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയും പുറത്താക്കി.

കരിയറിലെ 15ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ബുംറ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇതില്‍ 12 ഫൈഫറുകളും സേന രാജ്യങ്ങള്‍ക്കെതിരെയുമായിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ താരം ഓസ്‌ട്രേലിയക്കെതിരെ നാല് തവണയും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്ന് തവണയും ഫൈഫര്‍ പൂര്‍ത്തിയാക്കി.

ജസ്പ്രീത് ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളിലെ എല്ലാ താരങ്ങളും ചേര്‍ന്ന് 11 ഫൈഫറുകള്‍ മാത്രമാണ് സ്വന്തമാക്കിയത് എന്നറിയുമ്പോഴാണ് ബുംറയുടെ ബൗളിങ് മികവ് എത്രത്തോളമാണെന്ന് വ്യക്തമാകുന്നത്.

ഇതിനൊപ്പം വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സില്‍ ഫൈഫര്‍ നേടിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും ബുംറ ഇടം കണ്ടെത്തി.

ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 199 പന്ത് നേരിട്ട താരം 104 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ 67ാം 50+ സ്‌കോറും 37ാം സെഞ്ച്വറിയുമാണിത്.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്‌സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്‌സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ടീമിന് തുണയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ നഷ്ടമായി. എട്ട് പന്തില്‍ 13 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. കരുണ്‍ നായര്‍ (62 പന്തില്‍ 40), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (44 പന്തില് 16) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് ഇതിനോടകം നഷ്ടപ്പെട്ടു. 113 പന്ത് നേരിട്ട് 53 റണ്‍സുമായി കെ.എല്‍. രാഹുലും 33 പന്തില്‍ 19 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്ക് മടങ്ങിയെത്തിയ ജോഫ്രാ ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ക്രിക് വോക്‌സ് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: IND vs ENG: Jasprit Bumrah completed 15th 5 wicket haul in Test

Latest Stories

We use cookies to give you the best possible experience. Learn more