ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി – 20 യില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ബൗളര്‍മാര്‍ ഒന്നടക്കം കരുത്ത് കാട്ടിയതോടെയാണ് മെന്‍ ഇന്‍ ബ്ലൂ വിജയം നേടിയെടുത്തത്. അതോടെ പരമ്പരയില്‍ സൂര്യയും സംഘവും 2 -1 മുന്നിലെത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞിരുന്നു. അതില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണ് വരുണ്‍ ചക്രവര്‍ത്തി. താരം നാല് ഓവറുകള്‍ എറിഞ്ഞ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെറും 11 റണ്‍സ് വിട്ടുകൊടുത്തായിരുന്നു സ്പിന്നറുടെ ഈ പ്രകടനം. താരത്തിന്റെ എക്കോണമിയാകട്ടെ 2.75 ഉം.
വരുണ്‍ ചക്രവര്‍ത്തി. Photo: PRAVEEN SRIVASTAVA/x.com
ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും വരുണ്‍ സ്വന്തമാക്കി. ടി – 20 യില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സ്വന്തം പേരില്‍ ചാര്‍ത്തിയത്. 32 മത്സരങ്ങളില്‍ കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്.
കുല്‍ദീപ് യാദവ് – 30
വരുണ്‍ ചക്രവര്‍ത്തി – 32
അര്‍ഷ്ദീപ് സിങ് – 33
രവി ബിഷ്ണോയി – 33
യുസ്വേന്ദ്ര ചഹല്‍ – 34
അര്‍ഷ്ദീപ് സിങ്. Photo: BCCI/x.com
വരുണിന് പുറമെ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇവരുടെ പ്രകടനത്തില്‍ പ്രോട്ടിയാസിനെ ഇന്ത്യ 117 റണ്‍സിന് പുറത്താക്കിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മര്‍ക്രം മാത്രമാണ് തിളങ്ങിയത്. താരം 46 പന്തില്‍ 61 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും മത്സരത്തിനിടെ. Photo: BCCI/x.com
മറുപടി ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത് അഭിഷേക് ശര്‍മയാണ്. താരം 18 പന്തില്‍ മൂന്ന് വീതം സിക്സറും ഫോറുകളും അടിച്ച് 35 റണ്‍സാണ് നേടിയത്. കൂടാതെ, ശുഭ്മന്‍ ഗില്‍ (28 പന്തില്‍ 28), തിലക് വര്‍മ (34 പന്തില്‍ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
പ്രോട്ടിയാസിനായി കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Ind v SA: Varun Chakaravarthy became second fastest Indian to complete 50 wickets in T20I