| Wednesday, 14th May 2025, 10:23 am

മലയാളം ഖുതുബ നിര്‍വഹിക്കാനെത്തിയയാള്‍ പള്ളി കമ്മിറ്റിയുടെ സെക്രട്ടറിയായി, പിന്നാലെ വഖഫ് സ്വത്ത് തട്ടിയെടുത്തു; ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ വഖഫ് സ്വത്ത് തട്ടിയെടുത്തതായി പരാതി. കൊടുങ്ങല്ലൂര്‍ വെളുത്തകടവിലെ ദാറുസ്സലാം പള്ളിയും മദ്രസയും പള്ളിക്ക് ലഭിച്ച വഖഫ് ഭൂമിയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ നേതൃത്വത്തിലുണ്ടാക്കിയ ട്രസ്റ്റ് തട്ടിയെടുത്തതായാണ് പരാതി.

വഖഫ് ഭൂമിക്ക് പുറമെ ദേശീയ പാത വികസനത്തിന് ഭൂമി വിട്ടു നല്‍കിയപ്പോള്‍ സര്‍ക്കാറില്‍ നിന്ന് പള്ളി കമ്മിറ്റിക്ക് ലഭിച്ച രണ്ട് കോടി 76 ലക്ഷം രൂപയും ഈ ട്രസ്റ്റ് തട്ടിയെടുത്തതായാണ് പരാതി. ന്യൂസ് മലയാളം 24*7ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള ദാറുസ്സലാം ചാരിറ്റബിള്‍ ആന്റ് റിലീജിയസ് ട്രസ്റ്റിനെതിരെയാണ് പ്രദേശത്തെ വിശ്വാസി കൂട്ടായ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ റഷീദ്, ബാവ ലത്തീഫ് തുടങ്ങിയവരും ഈ ട്രസ്റ്റിലുണ്ട്.

ഭൂമിയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും മുന്‍ പള്ളികമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ് മഖാറിനെ തെറ്റിദ്ധരിപ്പിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങിയതിന് ശേഷമാണ് ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കും പേരിലേക്കും മാറ്റിയത്. ഒരു വര്‍ഷം മുമ്പ് മാത്രമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ ഈ ട്രസ്റ്റ് ആരംഭിച്ചത്.

1976ല്‍ പ്രദേശത്തെ വിശ്വാസികളുടെ മുന്‍കൈയിലാണ് വെളുത്ത കടവില്‍ ദാറുസ്സലാം പള്ളി സ്ഥാപിച്ചത്. 1974, 76, 95ലും പ്രദേശത്തെ മുന്ന് പേര്‍ പള്ളിക്ക് വഖഫായി ഭൂമി നല്‍കി. ഈ ഭൂമിയിലാണ് പള്ളിയും മദ്രസയും നിലകൊള്ളുന്നത്. 1998ല്‍ പള്ളിയുടെയും മദ്രസയുടെയും നടത്തിപ്പില്‍ താത്പര്യം പ്രകടിപ്പിച്ച് കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മൂവെമെന്റ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റ് രംഗത്ത് വരുന്നത്.

ഇവരുമായി പള്ളികമ്മിറ്റി ഒരു ധാരണയിലെത്തുകയും ചെയ്തു. പള്ളികെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക, ഖുതുബ മലയാളത്തില്‍ നിര്‍വഹിക്കുക, മദ്രസയില്‍ മജ്‌ലിസ് കേരളയുടെ സിലബസില്‍ മാത്രം പഠിപ്പിക്കുക എന്നിവയായിരുന്നു പള്ളി കമ്മിറ്റിയുമായി മൂവ്‌മെന്റ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റുണ്ടാക്കിയ ധാരണ. സക്കാത്ത്, ഉളുഹിയത്ത് തുടങ്ങിയവ സംഘടിതമായി നടത്തുക എന്നതും ഈ കരാറിലുണ്ടായിരുന്നു.

ഈ ധാരണ പ്രകാരം പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാനെത്തിയ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ അബ്ദുല്‍ ലത്തീഫ് പിന്നീട് പള്ളി കമ്മിറ്റിയില്‍ അംഗമാവകുയും 2022ല്‍ അദ്ദേഹം പള്ളി കമ്മിറ്റിയുടെ സെക്രട്ടറിയുമായി. ഈ സ്ഥാനങ്ങള്‍ ദുരപയോഗപ്പെടുത്തിക്കൊണ്ടാണ് പള്ളി കമ്മിറ്റിയുടെ വഖഫ് സ്വത്തും പണവും ഇദ്ദേഹം കൂടി ഉള്‍പ്പെട്ട ട്രസ്റ്റ് തട്ടിയെടുത്തത് എന്നാണ് പരാതി.

2021ലാണ് പള്ളിയുടെ ഭാഗമായ ഭൂമി ദേശീയപാത വികസനത്തിന് വിട്ടു നല്‍കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാറില്‍ നിന്ന് 2 കോടി 76 ലക്ഷം രൂപയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടില്‍ ലഭിച്ചു. ഈ പണം പള്ളി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ച് ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുവാങ്ങി ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ കീഴിലുള്ള ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

പള്ളിയും മദ്രസയും വഖഫ് ഭൂമിയും പള്ളികമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും തട്ടിയെടുത്തത് സംബന്ധിച്ച് ദാറുസ്സലാം പള്ളി കമ്മിറ്റി വഖഫ് ബോര്‍ഡിലും വഖഫ് ട്രിബ്യൂണലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് മാസമായി പള്ളിക്ക് മുന്നില്‍ വഖഫ് സംരക്ഷണ സമിതിയുടെ വിശ്വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരവും നടക്കുന്നുണ്ട്. മതിലകം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ നടന്ന കാലത്തെ പള്ളി പ്രസിഡന്റിനെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടതിക്ക് മുമ്പിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ലെന്നും ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പറഞ്ഞതായി ന്യൂസ് മലയാളം 24*7 റിപ്പോര്‍ട്ട് ചെയ്യുന്നു.

content highlights: In Thrissur, Jamaat-e-Islami led the complaint of stealing Waqf property

We use cookies to give you the best possible experience. Learn more