തിരുവനന്തരപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെങ്കിൽ അത് അടൂർ പ്രകാശ് വഴിയാണെന്നും ജോൺ ബ്രിട്ടാസ് എം.പി.
പോറ്റിയെ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടെങ്കിൽ അത് അടൂർ പ്രകാശ് പരിചയപ്പെടുത്തിയതാവാനേ സാധ്യതയുള്ളൂവെന്നും അല്ലാതെ പോറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
താൻ അടൂരിനെതിരെ ചില ചോദ്യങ്ങൾ മുന്നോട്ടുവെച്ചപ്പോൾ ഒരു ഉണ്ടായില്ലാ വെടി തനിക്കെതിരെ ഇരിക്കട്ടെയെന്ന കൗതുകമാണ് അദ്ദേഹത്തിനുള്ളതെങ്കിൽ കുഴപ്പമില്ല.
മറിച്ച് വസ്തുതപരമായി എന്തെങ്കിലും ആരോപിച്ചാൽ സിവിലും ക്രിമിനലുമായിട്ട് താൻ അടൂരിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തന്റെ ചോദ്യങ്ങളിൽ വ്രണിത ഹൃദയനായ അദ്ദേഹം ഒരു ഉണ്ടായില്ലാ വെടിവെച്ച് പ്രതികരിക്കുകയാണ്. പക്ഷെ ഒരു യു.ഡി.എഫ് കൺവീനർ ഇത്രയുമൊരു തമാശക്കാരനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഇത്രയും തമാശക്കാരനാകരുത്. നുണ പറയുമ്പോൾ പോലും യുക്തിയോടുകൂടെ പറയണം,’ ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇതിൽ എസ്.ഐ.ടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇവർ തമ്മിലുള്ള എല്ലാ ഫോൺ സംഭാഷണ രേഖകളും എസ്.ഐ.ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlight: If I know Potty, it’s through Adoor Prakash; John Brittas responds