| Saturday, 20th June 2026, 3:40 pm

ഇന്ത്യയല്ലെങ്കില്‍ പിന്നെയാര്? ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോള്‍? ആരോഗ്യ മൈത്രി സഹായം തേടി ഫലസ്തീന്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ഇസ്രഈല്‍ സൈനിക ആക്രമണങ്ങളെത്തുടര്‍ന്ന് ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണെന്നും ഇന്ത്യ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള എം. അബു ഷാവേഷ്.

ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം സഹായമഭ്യര്‍ത്ഥിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ത്യ അടിയന്തിരമായി മെഡിക്കല്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകൃതിദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ നേരിടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് അടിയന്തിര മെഡിക്കല്‍ സാമഗ്രികള്‍ എത്തിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ആരോഗ്യ മൈത്രി’ ഈ പദ്ധതിക്ക് കീഴില്‍ ഫലസ്തീന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.

മാനുഷിക മൂല്യങ്ങളോടും നീതിയോടുമുള്ള ഇന്ത്യയുടെ ചരിത്രപരമായ പ്രതിബദ്ധതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ‘ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കേണ്ട കൃത്യമായ സമയമാണിത്. ഇന്ത്യയും ഇന്ത്യന്‍ ജനതയുമല്ലെങ്കില്‍ പിന്നെ ആര്? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? എല്ലാ ജീവനും വിലപ്പെട്ടതാണ്,’ ഫലസ്തീന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ഗസയിലെ 36 ആശുപത്രികളില്‍ 19 എണ്ണം മാത്രമാണ് ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. അനസ്‌തെറ്റിക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ഡയാലിസിസ് ഫില്‍ട്ടറുകള്‍, ഇന്‍സുലിന്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ബ്ലഡ് യൂണിറ്റുകള്‍, ആശുപത്രി ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം എന്നിവയ്ക്ക് കടുത്ത ക്ഷാമമുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടി.

ഏകദേശം 12,000-ത്തോളം മൃതദേഹങ്ങള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇത് പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മരുന്നുകളുടെയും സാമഗ്രികളുടെയും കുറവ് മൂലം പതിനായിരക്കണക്കിന് അടിയന്തിര ശസ്ത്രക്രിയകളാണ് മാറ്റിവെച്ചിരിക്കുന്നതെന്നും എംബസി പറഞ്ഞു.

ആരോഗ്യമേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നും 100 ദശലക്ഷം ഡോളര്‍ മൂല്യമുള്ള അടിയന്തിര മെഡിക്കല്‍ സഹായമാണ് ഫലസ്തീന്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: If not India, then who? If not now, then when? Palestine seeks health aid

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more