| Saturday, 23rd May 2026, 4:14 pm

ബംഗാളില്‍ സംഭവിച്ചാല്‍ കൊള്ളയുടെ പ്രതിഫലം, കേരളത്തിലോ?'; ഖേല്‍ക്കറുടെ നിയമനത്തില്‍ രാഹുല്‍ഗാന്ധി മറുപടി പറയണമെന്ന് പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ പി. രാജീവ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദവിയിലിരുന്ന ഒരാളെ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയ നടപടിയില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ സമാനമായ നിയമനം നടന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേരളത്തിലെത്തിയപ്പോള്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും പി. രാജീവ് കുറ്റപ്പെടുത്തി.

ബംഗാളില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന വ്യക്തിയെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചപ്പോള്‍ അതിനെതിരെ രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാല്‍ കേരളത്തില്‍ അതേ മാതൃകയില്‍ നിയമനം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്. ഇത് ഗൗരവമേറിയ പ്രശ്‌നമാണ്.

ബംഗാളിലെ ഇത്തരം നിയമനങ്ങളെ ‘കൊള്ള നടത്തിയതിന്റെ പ്രതിഫലം’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ്, കേരളത്തിലെ ഈ നടപടിയെ എങ്ങനെ ന്യായീകരിക്കുമെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും രാഹുല്‍ ഗാന്ധിയും ഇതില്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്, രാജീവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചുമതലയിലിരുന്ന ഉദ്യോഗസ്ഥര്‍ പദവി ഒഴിഞ്ഞ ശേഷം പാലിക്കേണ്ട കുറഞ്ഞ സമയപരിധി പോലും പാലിക്കാതെയാണ് രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസിന്റെ ഈ പുതിയ നിയമനം.

രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ജയിപ്പിക്കാന്‍ സഹായിച്ചതിനുള്ള പ്രതിഫലവും ഉപകാരസ്മരണയുമാണ് ഈ സെക്രട്ടറി പദവിയെന്നാണ് പ്രധാന വിമര്‍ശനം.

ഈ നിയമനത്തിന് പിന്നില്‍ ബി.ജെ.പിയുമായുള്ള രാഷ്ട്രീയ ധാരണകളുണ്ടെന്നും ചില ഇടത് പ്രൊഫൈലുകള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബി.ജെ.പിയുടെ സീല്‍ വന്ന സംഭവം ഇതിന് ഉദാഹരണമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ വി.ഡി. സതീശന്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്തിയത് എങ്ങനെയാണെന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പ് നിയന്ത്രിച്ചയാള്‍ തന്നെ ഇപ്പോള്‍ സെക്രട്ടറിയായ സംഭവം കൂട്ടിവായിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടുമെന്നും പോസ്റ്റുകളില്‍ പറയുന്നു.

എന്നാല്‍, രാഷ്ട്രീയ പ്രേരിതമായി ഉയരുന്ന ഈ ആരോപണങ്ങളെയെല്ലാം കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായി തള്ളുകയാണ്.

Content Highlight: ‘If it happens in Bengal, it’s a reward for loot; what about Kerala?’; P. Rajeev demands Rahul Gandhi’s response on Khelkar’s appointment

We use cookies to give you the best possible experience. Learn more