| Saturday, 22nd August 2026, 12:45 pm

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ക്രിക്കറ്ററാണ് അദ്ദേഹം: റിക്കി പോണ്ടിങ്

ശ്രീരാഗ് പാറക്കല്‍

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയതിന് പിന്നാലെ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ പ്രശംസിച്ച് മുന്‍ താരം റിക്കി പോണ്ടിങ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഒരു ക്രിക്കറ്ററാണ് മിച്ചല്‍ സ്റ്റാര്‍ക്കെന്നും മികച്ച രീതിയിലാണ് താരം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റര്‍മാര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ യാതൊരു അവസരങ്ങളും സ്റ്റാര്‍ക്ക് നല്‍കില്ലെന്നും എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഒരു ക്രിക്കറ്ററാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓസ്‌ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്താനുള്ള അദ്ദേഹത്തിന്റെ ആവേശം ഏറെ ശ്രദ്ധേയമായത്. ഇപ്പോഴും അദ്ദേഹം വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നത്.

അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ കാര്യം, ആദ്യ പന്ത് മുതല്‍ തന്നെ അദ്ദേഹം ആക്രമണത്തിലേക്ക് വരുന്നു എന്നതാണ്. ബാറ്റര്‍മാര്‍ക്ക് യാതൊരു സൗജന്യ അവസരങ്ങളും ലഭിക്കില്ല, പിച്ചിനെ മനസിലാക്കാന്‍ സമയം കിട്ടുന്ന തരത്തിലുള്ള ‘സൈറ്റര്‍’ പന്തുകളും ഉണ്ടാകില്ല. ആദ്യ പന്ത് മുതല്‍ തന്നെ തങ്ങള്‍ക്ക് എളുപ്പത്തില്‍ ശ്വാസം വിടാനാകില്ലെന്ന് ബാറ്റര്‍മാര്‍ക്ക് അറിയാം.

അദ്ദേഹത്തിന്റെ ബാറ്റിങ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം വളരെ അണ്ടര്‍റേറ്റഡ് ആയ ഒരു ബാറ്ററാണ്. എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇത്രയും വര്‍ഷങ്ങള്‍ സ്റ്റാര്‍ക്കിനെപ്പോലൊരു താരത്തെ ടീമില്‍ ലഭിച്ചതില്‍ ഓസ്ട്രേലിയക്കാര്‍ ഭാഗ്യവാന്മാരാണ്,’ റിക്കി പോണ്ടിങ് പറഞ്ഞു.

അതേസമയം ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 64 റണ്‍സിന് ഓള്‍ഔട്ട് ആയിരിക്കുകയാണ് ബംഗ്ലാദേശ്. സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തകര്‍ത്തത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്. ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും ടെയ്ല്‍ എന്‍ഡ് ബാറ്ററുമായ ഷൊരീഫുള്‍ ഇസ്ലാമിനെ (14) പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ആറാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്.

നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കെതിരെ മികച്ച ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശും കാഴ്ചവെക്കുന്നത്. 34 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഓസീസ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കാമറൂണ്‍ ഗ്രീനും (45) നഥാന്‍ ലിയോണുമാണ് (2). ബംഗ്ലാദേശിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി ഷൊരീഫുള്‍ ഇസ്‌ലാം മികച്ച പ്രകടനമാണ് നടത്തിയത്.

Content Highlight: Rickey Ponting Talking About Star Bowler Mitchell Starc

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more