| Monday, 3rd March 2025, 9:12 pm

ഞങ്ങളുടെ ഹോം ഗ്രൗണ്ട് ഒന്നുമല്ല, ഞങ്ങള്‍ക്കും ഇത് പുതിയ സാഹചര്യം; ഒരേ ഗ്രൗണ്ടില്‍ കളിക്കുന്നുവെന്ന വിമര്‍ശനത്തില്‍ രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി അതിന്റെ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്. മാര്‍ച്ച് നാലിനും അഞ്ചിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. ആദ്യ സെമിയില്‍ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെയും രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെയും നേരിടും.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലേതെന്ന പോലെ സെമി ഫൈനല്‍ മത്സരങ്ങളും ഇന്ത്യ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

മറ്റുള്ള ടീമുകള്‍ വിവിധ സ്റ്റേഡിയങ്ങളില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഒരേ ഗ്രൗണ്ടില്‍ കളിക്കുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒരേ ഗ്രൗണ്ടിലാണ് കളിക്കുന്നതെങ്കിലും അതിന്റെ ഒരു തരത്തിലുമുള്ള അഡ്വാന്റേജും തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഇത് തങ്ങളുടെ ഹോം ഗ്രൗണ്ട് അല്ല എന്നും രോഹിത് ഓര്‍മപ്പെടുത്തി. സെമി ഫൈനലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

‘ഈ പിച്ചുകളില്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. സെമി ഫൈനലില്‍ ഏത് പിച്ചായിരിക്കും ഉപയോഗിക്കുക എന്നതിനെ സംബന്ധിച്ചും ഞങ്ങള്‍ക്ക് ധാരണയില്ല.

എന്തുതന്നെയായാലും ആ സാഹചര്യങ്ങളുമായി ഞങ്ങള്‍ പൊരുത്തപ്പെടേണ്ടതുണ്ട്. ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടുമല്ല, ഇത് ദുബായ് ആണ്. ഞങ്ങള്‍ ഇവിടെ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചും ഇത് പുതിയതാണ്,’ രോഹിത് ശര്‍മ പറഞ്ഞു.

ദുബായ് ഗ്രൗണ്ടുകളിലെ രണ്ട് പിച്ചുകളിലാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ട്രാക്കില്‍ തന്നെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിട്ടത്. പാകിസ്ഥാനെതിരെ കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്ത്യ സെമി ഫൈനലും കളിക്കുക.

ഓരോ പിച്ചും വ്യത്യസ്ത രീതിയിലാണെന്നും രോഹിത് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് ഇന്ത്യ ഗ്രൂപ്പ് എ-യില്‍ ഒന്നാമതെത്തിയത്. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ആറ് പോയിന്റും നേടിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.

ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി.

വിരാടും രോഹിത്തുമടക്കമുള്ളവര്‍ പുറത്തായെങ്കിലും മിഡില്‍ ഓര്‍ഡറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നത്. ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.

98 പന്തില്‍ 79 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. നാല് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.ന

45 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 61 പന്തില്‍ 42 റണ്‍സടിച്ച അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.

സൂപ്പര്‍ താരം മാറ്റ് ഹെന്റിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ തരിപ്പണമാക്കിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം 42 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനും തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം രചിന്‍ രവീന്ദ്ര ആറ് റണ്‍സിന് പുറത്തായി. എന്നാല്‍ വണ്‍ ഡൗണായെത്തിയ കെയ്ന്‍ വില്യംസണിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് ചെറുത്തുനിന്നു.

വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോ ലാഥം, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങിയവരെ ഒപ്പം കൂട്ടി വലുതും ചെറുതുമായ പാര്‍ട്ണര്‍ഷിപ്പുകള്‍ വില്യംസണ്‍ കെട്ടിപ്പൊക്കി.

ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുമ്പോള്‍ മറുവശത്ത് വില്യംസണ്‍ ചെറുത്തുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 169ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി വില്യംസണ്‍ മടങ്ങി. 120 പന്ത് നേരിട്ട് 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വില്യംസണ്‍ പുറത്തായതിന് പിന്നാലെ മിച്ചല്‍ സാന്റ്‌നറിന്റെ പ്രകടനമൊഴിച്ചാല്‍ കാര്യമായ ചെറുത്തുനില്‍പ്പുകള്‍ കിവീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 31 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

ഒടുവില്‍ 205ന് കിവികള്‍ പുറത്തായി.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content Highlight: ICC Champions Trophy 2025: Rohit Sharma about Dubai pitch

We use cookies to give you the best possible experience. Learn more