| Wednesday, 2nd July 2025, 3:46 pm

'എന്തിനാണിത്ര സംശയം, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും'; നേതൃമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: താന്‍ കര്‍ണാടക മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര സംശയം,’ സിദ്ധരാമയ്യ പറഞ്ഞു. നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

ഇന്നലെ (ചൊവ്വ) കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.

കര്‍ണാടകയില്‍ എത്തിയത് നേതൃമാറ്റം ചര്‍ച്ച ചെയ്യാനല്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അവരുടെ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം ചെയ്തുവെന്ന് വിലയിരുത്താന്‍ വേണ്ടിയാണെന്നും സുര്‍ജേവാല വ്യക്തമാക്കുകയായിരുന്നു.

എം.എല്‍.എമാരുടെ പ്രകടനം എത്ര മികച്ചതാണെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ണാടകയിലെ നേതൃമാറ്റം ഒരു സങ്കല്‍പ്പം മാത്രമാണെന്നും സുര്‍ജേവാല മാധ്യമങ്ങളോട് പ്രതികരിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചു.

ബി.ജെ.പിയും ജെ.ഡി.എസും തങ്ങളുടെ ഹൈക്കമാന്‍ഡാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചത്. ഇക്കൂട്ടരാണ് മുഖ്യമന്ത്രിയെ മാറ്റുമെന്ന് അവകാശപ്പെടുന്നതെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ മാധ്യമങ്ങളെയും ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു. ആര്‍. അശോകന്‍, ബി.വൈ. വിജയേന്ദ്ര, ചലവാടി നാരായണസ്വാമി തുടങ്ങിയവരെല്ലാം ബി.ജെ.പി നേതാക്കളാണ്. ഇവര്‍ പറയുന്നതെല്ലാം മാധ്യമങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയാണോ? പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് ഇല്ലേയെന്നും ശിവകുമാര്‍ ചോദിച്ചിരുന്നു.

2023 ലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ്യില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച വ്യാപകമായി സംസ്ഥാനത്തുണ്ടായിരുന്നു. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും നിലനിര്‍ന്നിരുന്നു. ഇതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന റൊട്ടേഷന്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Content Highlight: Siddaramaiah said I will continue as the Chief Minister

We use cookies to give you the best possible experience. Learn more