| Monday, 6th February 2012, 9:18 am

ടെന്നിസിനോട് വിടപറയാന്‍ ആലോചിച്ചിരുന്നു : ലിയാന്‍ഡര്‍ പേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കരിയറില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ താന്‍ മൂന്ന് തവണ് ആലോചിച്ചിരുന്നതായി ലോക നമ്പര്‍ വണ്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ്. “കരിയറില്‍ പ്രവേശിച്ച് പത്തൊമ്പതാം വയസ്സ് ആയപ്പോള്‍ തന്നെ ടെന്നീസിനോട് വിടപറയണം എന്ന് തോന്നിയിരുന്നു.

പല മത്സരങ്ങളിലും പങ്കെടുക്കാനായി യൂറോപ്യന്‍ രാജ്യങ്ങിലൊക്കെ സഞ്ചരിക്കേണ്ടിവരും. അവിടുത്തെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ എനിയ്ക്ക് കഴിയാറേയില്ലായിരുന്നു. പല മത്സരങ്ങളെയും അത് നന്നായി ബാധിച്ചിരുന്നു.

ജയിക്കാമായിരുന്ന പല മത്സരങ്ങളും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് നഷ്ടമായി. ആ സമയത്ത് ടെന്നിസ് കളി ഉപേക്ഷിച്ചാലോ എന്ന ചിന്ത മനസ്സില്‍ വന്നിരുന്നു. പിന്നീട് അത്തരം കാലാവസ്ഥയുമായി പൊരുത്തപ്പെട്ടപ്പോള്‍ അത് ഒരു പ്രശ്‌നമല്ലാതായി.

പിന്നീട് എനിയ്ക്ക് 30 വയസ്സായപ്പോള്‍ തലയില്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമായി വന്നു. രോഗം ഭേദമായാലും ടെന്നിസ് കളി തുടരേണ്ടെന്നായിരുന്നു അന്നത്തെ എന്റെ തീരുമാനം. എന്നിട്ടും പിന്നീട് മനസ്സ മാറി. ടെന്നിസ് കളിയോട് വിടപറയാന്‍ മനസ്സ അനുവദിച്ചില്ല.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിയ്ക്ക് ഒരു മകള്‍ ജനിച്ചു. അവളെ കാണാനോ അവളുടെ കൂടെ സമയം ചിലവഴിക്കാനോ കഴിയാതെ വന്നു. ജീവിതത്തിലെ പല ചടങ്ങുകളിലും എനിയ്ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നു.

അതുകൂടാതെ പല യാത്രകളിലും ഞാന്‍ ഒറ്റപ്പെടല്‍ അനുഭവിച്ചു തുടങ്ങി. ആ സമയത്തും റിട്ടയര്‍മെന്റിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ടെന്നിസിനോട് വിടപറയുന്നത് ഞാന്‍ രാജ്യത്തോട് തന്നെ ചെയ്യുന്ന തെറ്റാണെന്ന്് മനസ്സ് പറയാന്‍ തുടങ്ങി. അങ്ങനെയാണ് ആ ശ്രമവും ഉപേക്ഷിച്ചത്”.- പേസ് വ്യക്തമാക്കി.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more