| Friday, 19th July 2019, 5:32 pm

ഗവര്‍ണറുടെ രണ്ടാമത്തെ 'ലവ് ലെറ്റര്‍' എന്നെ വേദനിപ്പിക്കുന്നു; തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന കര്‍ണാടക ഗവര്‍ണറുടെ നിര്‍ദ്ദേശം പാലിക്കാനാവാത്ത മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ രണ്ടാമതും അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഈ നീക്കം തന്നെ വേദനിപ്പിച്ചെന്നാണ് കുമാരസ്വാമിയുടെ പ്രതികരണം.

‘ഗവര്‍ണറുടെ രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വളരെയധികം വേദനിപ്പിച്ചു. പത്ത് ദിവസമായി ഇവിടെ അരങ്ങേറുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണോ? യെദ്യൂരിയപ്പയും പാ സന്തോഷും സ്വതന്ത്ര എം.എല്‍.എ എച്ച് നാഗേഷുമായി നില്‍ക്കുന്ന ഫോട്ടോ സഭയില്‍ ഉയര്‍ത്തിക്കാട്ടി കുമാരസ്വാമി പറഞ്ഞു.

‘യെദ്യൂരിയപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംഭവിച്ചപൊലെതന്നെയുള്ള അവസ്ഥയിലാണ് ഞാനുമിപ്പോള്‍. അധികാരം ഒരുക്കലും സ്ഥായിയായതല്ല. ആളുകള്‍ വരികയും പോവുകയും ചെയ്യും. മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പോലും വിചാരിച്ചതല്ല. ഞാന്‍ ‘യാദൃശ്ചികമായി’ മുഖ്യമന്ത്രിയായ ആളാണ്.’, കുമാരസ്വാമി പറഞ്ഞു.

വിശ്വാസവോട്ടിന്റെ കാര്യം സ്പീക്കര്‍ക്ക് വിടുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടത് ദല്‍ഹിയില്‍നിന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’ ഇതില്‍ തീരുമാനമെടുക്കേണ്ടത് ദല്‍ഹിയില്‍നിന്നല്ല. ഗവര്‍ണറുടെ അന്ത്യശാസനത്തില്‍നിന്നും തീരുമാനമെടുത്ത് എന്നെ രക്ഷിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്’, കുമാരസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു.

ഇന്ന് വൈകിട്ട് ആറിന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസവോട്ടിന് അനുവദിച്ച സമയം കഴിഞ്ഞിട്ടും നടപടിയാകാത്തതിനെത്തുടര്‍ന്നാണ് വീണ്ടും ഗവര്‍ണര്‍ ഇടപെട്ടത്.

We use cookies to give you the best possible experience. Learn more